മൃതദേഹം മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രിംകോടതി വിധി. 2009ൽ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച പുരുഷോത്തമന്റെ മക്കളായ ഡോ. പി ആർ ജയശ്രീയും പി ആർ റാണിയുമാണ് കോടതിയെ സമീപിച്ചത്.
|
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നേരത്തേ 25 ലക്ഷം രൂപ നഷ്ടപരിഹാരത്തുക വിധിച്ചെങ്കിലും എതിർകക്ഷി ദേശീയ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയും തുക വെട്ടിക്കുറയ്ക്കുകയുമായിരുന്നു. ഇതിനെതിരേ ഡോ. പി.ആർ. ജയശ്രീയും പി.ആർ. റാണിയും സുപ്രിംകോടതിയെ സമീപിക്കുകയും കമ്മീഷൻ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച പുരുഷോത്തമന്റെ മൃതദേഹമാണ് കാന്തി എന്നയാളുടെ മൃതദേഹത്തിനു പകരം അധികൃതർ അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കാന്തിയുടെ കുടുംബം പുരുഷോത്തമന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തു. പുരുഷോത്തമന്റെ കുടുംബം മൃതദേഹം അന്വേഷിച്ച് എത്തിയപ്പോൾ കാന്തിയുടെ മൃതദേഹമായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്.
READ ALSO: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറിനൽകി
ഇതോടെ അന്ത്യകർമങ്ങൾ ചെയ്യാൻ കഴിയാത്തത് ചൂണ്ടിക്കാട്ടി ഡോ. പി ആർ ജയശ്രീയും പി ആർ റാണിയും സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചു. ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. ഇതിനെതിരെ ആശുപത്രി നൽകിയ ഹരജിയിൽ നഷ്ടപരിഹാരത്തുക ദേശീയ കമ്മിഷൻ അഞ്ചു ലക്ഷം രൂപയായി കുറച്ചു. പുരുഷോത്തമന്റെ സംസ്‌കാരം മതാചാര പ്രകാരം തന്നെയാണ് കാന്തിയുടെ കുടുംബം നടത്തിയതെന്നും ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറിയെന്നും ആയിരുന്നു ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
ഇതിനെതിരെ ഡോ പി ആർ ജയശ്രീയും പി ആർ റാണിയും സുപ്രീം കോടതിയെ സമീപിച്ചു. ആശുപത്രിയുടെ അനാസ്ഥ കാരണം പുരുഷോത്തമന്റെ ബന്ധുക്കൾക്ക് അന്ത്യസംസ്‌കാരം ചെയ്യാൻ കഴിഞ്ഞില്ലെന്നും അത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് വാദിച്ചു. തുടർന്നാണ് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ച നഷ്ടപരിഹാരത്തുക പുരുഷോത്തമന്റെ കുടുംബത്തിന് നൽകാൻ സുപ്രിം കോടതി ഉത്തരവിട്ടത്. അഭിഭാഷകൻ കാർത്തിക് അശോകും ഹരജിക്കാർക്ക് വേണ്ടി ഹാജരായി.
READ ALSO: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് സംസ്കരിച്ച ശേഷം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





