22
Feb 2023
Mon
22 Feb 2023 Mon

തിരുവനന്തപ്പുരം: ആധുനിക കൃഷി രീതി പഠിക്കാന്‍ സംസ്ഥാനകൃഷി വകുപ്പ് ഇസ്രായേലിലേക്ക് അയച്ച കര്‍ഷക സംഘം തിങ്കളാഴ്ച തിരിച്ചെത്തി. ഫെബ്രുവരി 12നാണ് ഒരാഴ്ചത്തെ പഠനത്തിനായി സംഘം ഇസ്രായേലിലേക്ക് പോയത്. 16 മേഖലകള്‍ സന്ദര്‍ശിച്ച് നൂതന കൃഷി രീതികണ്ടറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 മുതല്‍ സംഘത്തെ അയക്കാന്‍ കൃഷി വകുപ്പ് ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതികമായി നീളുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് യാത്രയ്ക്കായി അനുമതി ലഭിച്ചത്. ഇസ്രായേലിന്റെ ബാംഗ്ലൂരിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് 30 പേര്‍ക്കും വിസ പാസാക്കിയ ശേഷം ഡിസംബറില്‍ കര്‍ഷകരില്‍ നിന്ന് നിബന്ധനയോടെ ഓണ്‍ലൈന്‍ ആയി അപേക്ഷ സീകരിച്ചാണ് അര്‍ഹരെ തിരഞ്ഞെടുത്തത്. യാത്ര സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി കര്‍ഷകര്‍ മാത്രം പോയാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രി അടക്കമുള്ളവര്‍ പിന്മാറുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷകരുടെ എണ്ണം വര്‍ധിപ്പിച്ചാണ് സംഘത്തെ അയച്ചത്. പഠനം പൂര്‍ത്തിയാക്കിയ സംഘം ഇന്ന് പുലര്‍ച്ചെ 3.30ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തെ സീകരിച്ചു. യാത്ര ഏറെ പഠനാര്‍ഹമായിരുന്നുവെന്നും പഠന രീതി തങ്ങളുടെ കൃഷി ഭൂമിയില്‍ നടപ്പാക്കുമെന്നും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുമെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. രണ്ട് കോടി രൂപയാണ് പഠന യാത്രയ്ക്കായി വകയിരുത്തിയത്. ഇവരെ മാസ്റ്റര്‍ ട്രെയിനര്‍ ആക്കാനാണ് കൃഷി വകുപ്പ് പദ്ധതിയിടുന്നത്.

കൃഷി വകുപ്പിന്റെ വൈഗ പ്രോഗ്രാമിലും ഇവര്‍ അംഗങ്ങളാണ്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാറാണ് സംഘത്തെ നയിച്ചത്. എന്നാല്‍ കര്‍ഷകരോടൊപ്പം ഇസ്രായേലിലേക്ക് പോയ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇസ്രായേലില്‍ കാണാതായിരുന്നു. ഇസ്രായേലില്‍ എത്തിയ ബിജു കുര്യന്‍ പാസ്പോര്‍ട്ടും മറ്റു രേഖകളുമായി മുങ്ങുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ഇയാള്‍ ഇരിട്ടിയിലെ വീട്ടില്‍ അറിയിച്ചിരുന്നു