22
Feb 2023
Wed
22 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: തലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

ശ്വാസതടസവും ചുമയും കുറഞ്ഞെങ്കിലും ന്യൂമോണിയ ഭേദമായ ശേഷമാകും ആശുപത്രി മാറൽ. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സർക്കാർ ഇന്നലെ ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പത്തുമണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ രാവിലെ സന്ദർശിച്ചിരുന്നു. മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കണം എന്നാണ് മന്ത്രി നിർദ്ദേശിച്ചത്. ഒൻപതു ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് ആണ് രൂപീകരിച്ചത്. ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷം അദ്ദേഹത്തെ ബംഗളൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണം ഉയർന്ന ശേഷമാണ് ഉമ്മൻ ചാണ്ടിയെ ഇന്നലെ നെയ്യാറ്റിൻകര കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മൻ ചാണ്ടിയ്ക്ക് ശ്വാസകോശ സംബന്ധമായ രോഗമുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദമുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു.