തിരുവനന്തപുരം: കഴക്കൂട്ടം മുൻ എം.എൽ.എയും കോളജ് അധ്യാപികയുമായ പ്രഫ.എ.നബീസാ ഉമ്മാൾ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടത്ത് നിന്ന് മത്സരിച്ച് വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും എം.വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്
|
33 വർഷത്തെ അധ്യാപക ജീവിതത്തിനിടയിൽ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിക്കവേയാണ് സർവീസിൽ നിന്നും വിരമിച്ചത്.
1931ൽ ആറ്റിങ്ങലിലെ കല്ലൻവിള വീട്ടിൽ തമിഴ്നാട് ഭൂതപ്പാണ്ടി സ്വദേശിയായ അസനുമ്മാളുടെയും പൊലീസ് കോൺസ്റ്റബ്‌ളായിരുന്ന ഖാദർ മൊയ്തീന്റെയും അഞ്ച് മക്കളിൽ ഇളയവളായാണ് നബീസ ഉമ്മാൾ ജനിച്ചത്.





