26
Jan 2025
Fri
26 Jan 2025 Fri
EX-PFI chairman E Aboobacker

ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ഇടക്കാല ജാമ്യം അനുവദിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്റെ ഹരജി സുപ്രിം കോടതി തള്ളി. (Former Popular Front chairman’s bail application rejected) ജയിലിന് പകരം വീട്ടുതടങ്കല്‍ അനുവദിക്കണമെന്ന ഹരജിക്കാരന്റെ അപേക്ഷയും ജസ്റ്റിസ് എംഎം സുന്ദരേഷ്, രാജേഷ് ബിന്താല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരസിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ മെഡിക്കല്‍ റിപോര്‍ട്ടില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് നേരത്തേ സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇ അബൂബക്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

മെഡിക്കല്‍ റിപോര്‍ട്ട് തങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അഡ്വക്കറ്റ് അദിത് പൂജാരി
ചൂണ്ടിക്കാട്ടിയപ്പോള്‍ അത് എത്രയും പെട്ടെന്ന് നല്‍കാന്‍ ജസിറ്റിസ് എം എം സുന്ദരേഷ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹരജി ഇന്ന് പരിഗണിക്കാനായി മാറ്റിവയ്ക്കുകയായിരുന്നു.

അര്‍ബുദ രോഗബാധിതനായ ഇ അബൂബക്കറിനെ രണ്ട് ദിവസത്തിനകം എയിംസില്‍ എത്തിച്ച് പരിശോധിക്കാന്‍ ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നവംബറില്‍ ഉത്തരവിട്ടിരുന്നു. പരിശോധനാ സമയത്ത് മകനെ ഒപ്പം നില്‍ക്കാന്‍ അനുദിക്കണമന്ന ആവശ്യവും സുപ്രിം കോടതി അംഗീകരിച്ചിരുന്നു.

മെഡിക്കല്‍ റിപോര്‍ട്ട് പരിശോധിച്ച ശേഷം പ്രതിക്ക് ജാമ്യം നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഡിസംബര്‍ അവധിക്കു ശേഷം വെള്ളിയാഴ്ച്ച കേസ് പരിഗണനയ്ക്കെടുത്തപ്പോഴാണ് മെഡിക്കല്‍ റിപോര്‍ട്ടില്‍ ഗുരുതര പ്രശ്നങ്ങള്‍ കാണുന്നില്ലെന്ന് സുപ്രിം കോടതി പരാമര്‍ശിച്ചത്.

കാന്‍സര്‍ ബാധിതനായ ഇ അബൂബക്കറിന് ഭാഗിക ചികില്‍സ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് നേരത്തേ സുപ്രിം കോടതിയെ ബോധിപ്പിച്ചിരുന്നു. പാര്‍ക്കിന്‍സണ്‍, മറവി രോഗം, പ്രമേഹം, ഹൈപ്പര്‍ ടോന്‍ഷന്‍ തുടങ്ങിയ രോഗങ്ങളും ഇ അബൂബക്കറിനെ അലട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ അന്നനാളി ഭാഗികമായി നീക്കം ചെയ്യപ്പെട്ടതാണെന്നും സുപ്രിം കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷക കാമിനി ജയ്സ്വാള്‍ ബോധിപ്പിച്ചിരുന്നു.

2022 സപ്തംബര്‍ 22ന് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായാണ് ഇ അബൂബക്കറിനെ യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബര്‍ 6 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അദ്ദേഹം. 2024 മെയ് 28ന് ഡല്‍ഹി ഹൈക്കോടതി ഇ അബൂബക്കറിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിച്ചത്.