ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി കസ്റ്റഡിയിൽ. വീഡിയോ അപ്‌ലോഡ് ചെയ്തവരാണ് ഡൽഹി പൊലീസിന്റെ പിടിയിലായിരിക്കുന്നത്. മുഖ്യപ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. രശ്മിക മന്ദാനയുടെ വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10നാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്.
|
നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ നിന്നും കൗമാരക്കാരനെ ഡൽഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ ഡിവൈസില്‍ നിന്നും വീഡിയോ ഡീപ്പ് ഫേക്കായി തയാറാക്കി ആദ്യമായി അപ്‌ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്‍റെ യുആര്‍എല്‍ വിവരങ്ങള്‍ അടക്കം ലഭിച്ചിരുന്നു.
ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യാജ നിര്‍മിതിയാണ് ഡീപ്ഫേക്ക് വീഡിയോ. ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസിന് വനിതാ കമ്മീഷൻ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐ.ടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ഡൽഹി പൊലീസ് സ്പെഷല്‍ സെല്‍ കേസെടുത്തത്. വിഷയത്തിൽ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമങ്ങളോട് കേന്ദ്ര ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.





