15
Aug 2024
Sat
15 Aug 2024 Sat
funeral of hamas chief Ismail Haniyeh at doha

ഇറാനിലെ തെഹ്‌റാനില്‍ വച്ച് ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയയ്ക്ക് ഖത്തറിലെ ദോഹയിലെത്തിച്ചു മറവുചെയ്തു. ജുമുഅ നമസ്‌കാരാനന്തരം അദ്ദേഹത്തിന് വേണ്ടി ദോഹയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. ഫലസ്തീനികള്‍ അടക്കം ആയിരങ്ങളാണ് ലുസൈല്‍ ഖബര്‍സ്ഥാനില്‍ ഇസ്മാഈല്‍ ഹനിയയുടെ സംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്മാഈല്‍ ഹനിയയ്ക്ക് വിടനല്‍കുന്നതിനായി വെള്ളി രാവിലെ ഒമ്പതു മുതല്‍ ഇമാം മുഹമ്മദ് ഇബ്ന്‍ അബ്ദുല്‍ വഹാബ് മസ്ജിദിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. തെഹ്‌റാനില്‍ നിന്ന് വ്യാഴാഴ്ചയാണ് ഹനിയയുടെ മയ്യിത്ത് ദോഹയിലെത്തിച്ചത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ആണ് ഇറാനില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്.

ഉച്ചയ്ക്ക് കനത്ത ചൂടിനെ അവഗണിച്ചായിരുന്നു വന്‍ ജനാവലി പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയത്. പള്ളി നിറഞ്ഞതോടെ നൂറുകണക്കിന് ആളുകള്‍ പള്ളിയുടെ പുറത്തും നമസ്‌കരിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

പലസ്തീന്‍ പതാകയോ പരമ്പരാഗത ഫലസ്തീന്‍ കഫിയയോ ധരിച്ചാണ് പലരും ദോഹയില്‍ മയ്യിത്ത് നമസ്‌കാരത്തിനെത്തിയത്.പോലീസും സുരക്ഷാ സേനയും ചേര്‍ന്ന് പള്ളിക്ക് പുറത്ത് ഗതാഗതം നിയന്ത്രിച്ചു.

READ ALSO: ഹമാസ് നേതാവ് ഹനിയ്യ കൊല്ലപ്പെട്ടത് സ്‌ഫോടനത്തില്‍; ബോംബ് സ്ഥാപിച്ചത് രണ്ടുമാസം മുമ്പ്