21
Aug 2022
Fri
21 Aug 2022 Fri

ഗുലാം നബി ആസാദിന്റെ രാജി കോണ്‍ഗ്രസിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്ന്‌ നേരത്തേ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്ന സുനില്‍ ഝാക്കര്‍. പഞ്ചാബ്‌ കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷനായ ഝാക്കര്‍ സംസ്ഥാന തിരഞ്ഞെടുപ്പിനു മുമ്പേ നടന്ന വിലപേശലില്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടില്ലെന്നുറപ്പായതോടെയാണ്‌ പാര്‍ട്ടി വിട്ടത്‌ എന്ന്‌ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് മുതിർന്ന നേതാക്കൾ കോൺഗ്രസ് വിടുന്നത് എന്ന് ആത്മപരിശോധന നടത്തുന്നതിനും ഉള്ളിലെ ബലഹീനതകൾ അന്വേഷിക്കുന്നതിനും പകരം അവർക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും പാർട്ടിയെ വഞ്ചിച്ചെന്ന് ആരോപിക്കുകയുമാണ് ചെയ്യുന്നതെന്നും ഝാക്കർ എഎൻഐയോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കാരണമാണ് ഗുലാം നബി ആസാദ് അറിയപ്പെടുന്ന നേതാവായി മാറിയതെന്നും അദ്ദേഹം ഇത്തരമൊരു കത്തെഴുതുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ് ലോട്ട് പറഞ്ഞു .

 

ആസാദിന്റെ കത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് രാഹുൽ ഗാന്ധിയെ പിന്തുണച്ചു. “രാഹുൽ ഗാന്ധി ഞങ്ങളുടെ നേതാവാണ്, അങ്ങനെ തന്നെ തുടരും” – ഖുർഷിദ് പറഞ്ഞു. രാജി ഗുരുതരമായ സംഭവവികാസമാണെന്നും എല്ലാ കോൺഗ്രസുകാരെയും വേദനിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. “ഞാൻ ഞെട്ടിപ്പോയി. ഈ സാഹചര്യം പൂർണമായും ഒഴിവാക്കാവുന്നതായിരുന്നു. ആത്മപരിശോധന ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ, ആ പ്രക്രിയ അട്ടിമറിക്കപ്പെട്ടു,”- അദ്ദേഹം കൂട്ടിച്ചേർത്തു.

 

കോൺഗ്രസ് പാർട്ടിക്കും രാജ്യത്തിന്റെ ജനാധിപത്യത്തിനും ഇത് ദുഃഖകരമായ ദിവസമാണെന്ന് മുൻ കോൺഗ്രസ് നേതാവ് അശ്വിനി കുമാർ പറഞ്ഞു. “അദ്ദേഹത്തിന്റെ രാജി നിർഭാഗ്യകരമാണ്. കോൺഗ്രസിനും രാജ്യത്തെ ജനാധിപത്യത്തിനും ഇത് ദുഃഖകരമായ ദിവസമാണ്. പക്ഷേ, പ്രവർത്തന ശൈലി മാറ്റാൻ പാർട്ടി വിസമ്മതിക്കുന്നു. അതിനാലാണ് മുതിർന്ന നേതാക്കൾ വിട്ടുപോകുന്നത് “–അശ്വിനി കുമാർ പറഞ്ഞു.