Gunfire reported near Venezuela presidential palace അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. വെനസ്വേലന്‍ നേതാവ് നിക്കോളാസ് മദുറോയെ യുഎസ് പ്രത്യേക സേന പിടികൂടിയതിന് പിന്നാലെ, റോഡ്രിഗസ് സ്വീകരിച്ച കടുത്ത നിലപാടില്‍ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണിത്.
|
‘അമേരിക്കയും വെനസ്വേലയും തമ്മില്‍ സന്തുലിതവും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമായ ഒരു ബന്ധത്തിലേക്ക് നീങ്ങുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്,’ ഞായറാഴ്ച ടെലിഗ്രാമിലൂടെ റോഡ്രിഗസ് വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും വികസനം ലക്ഷ്യമിട്ടുള്ള സഹകരണത്തിനായി തങ്ങള്‍ യുഎസ് സര്‍ക്കാരിനെ ക്ഷണിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച മദുറോയും ഭാര്യയും തടവിലാക്കപ്പെട്ടതിന് പിന്നാലെയാണ് വെനസ്വേലന്‍ സുപ്രീം കോടതി റോഡ്രിഗസിനെ ഇടക്കാല നേതാവായി നിയമിച്ചത്. 2011-ല്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതിന് ശേഷം അമേരിക്ക നടത്തിയ ഏറ്റവും അപകടകരമായ സൈനിക നീക്കത്തിലാണ് മദുറോ അറസ്റ്റ് ചെയ്യപ്പെട്ടത്.
ALSO READ: വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കും അമേരിക്കന്‍ ഭീഷണി; ക്യൂബയും ഉടന്‍ വീഴുമെന്ന് ട്രംപ്
നേരത്തെ, യുഎസ് നടപടിയെ ‘അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം’ എന്ന് വിശേഷിപ്പിച്ച റോഡ്രിഗസ്, മദുറോ മാത്രമാണ് രാജ്യത്തിന്റെ പ്രസിഡന്റ് എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവന ട്രംപിനെ ചൊടിപ്പിച്ചിരുന്നു. റോഡ്രിഗസ് സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു ആദ്യം ട്രംപ് അവകാശപ്പെട്ടതെങ്കിലും, അവരുടെ ടിവി പ്രസംഗത്തിന് പിന്നാലെ ട്രംപ് ഭീഷണി മുഴക്കി.
‘അവര്‍ ശരിയായ കാര്യം ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും, ഒരുപക്ഷേ മദുറോയേക്കാള്‍ വലിയ വില,’ എന്നാണ് ട്രംപ് ‘ദി അറ്റ്ലാന്റിക്’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വെനസ്വേലയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും രാജ്യം ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
അനന്തമായ യുദ്ധങ്ങളില്‍ നിന്ന് അമേരിക്കയെ മാറ്റിനിര്‍ത്തുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണ് ഈ സൈനിക നീക്കമെന്നതിനാല്‍, ലോകമെമ്പാടും അമേരിക്കയ്ക്കകത്തും വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
വെനസ്വേലയില്‍ വീണ്ടും ആക്രമണം?
തിങ്കളാഴ്ച രാത്രി വെനസ്വേലന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപം വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികളെയും സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി (AFP) റിപ്പോര്‍ട്ട് ചെയ്തു.
സാഹചര്യം നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ രാത്രി 8 മണിയോടെ മധ്യ കരാക്കസിലെ മിറാഫ്‌ലോറസ് കൊട്ടാരത്തിന് മുകളിലൂടെ തിരിച്ചറിയാന്‍ കഴിയാത്ത ഡ്രോണുകള്‍ പറന്നതായും, ഇതിന് മറുപടിയായി സുരക്ഷാ സേന വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


