
ഗസാ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതി. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായാല്‍ ആദ്യഘട്ടമായി മോചിപ്പിക്കുന്ന 34 ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു. (Hamas announced list of 34 hostages to be released if ceasefire agreement is implemented) 10 സ്ത്രീകളും 11 പുരുഷന്മാരും കുട്ടികളും ഇവരില്‍ ഉള്‍പ്പെടും.
![]() |
|
വെടിനിര്‍ത്തുകയും ഗസയില്‍നിന്ന് പൂര്‍ണമായി സൈന്യം പിന്മാറുകയും ചെയ്യുമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രമേ ബന്ദികളെ വിട്ടയക്കൂവെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയാറല്ലാത്ത ഇസ്രായേല്‍ ഇപ്പോഴും പിടിവാശി തുടരുകയാണെന്നും ഹമാസ് വ്യക്തമാക്കി.
അതേസമയം, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന ഗസാ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വീണ്ടും ഭിന്നതയുണ്ടായതായാണ് വിവരം. മോചിപ്പിക്കാനുദ്ദേശിക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് തള്ളി.
മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ബന്ദികളുടെ പേരുകള്‍ ഹമാസ് ഇസ്രായേലിന് നല്‍കിയതല്ല, മറിച്ച് ഇസ്രായേല്‍ മധ്യസ്ഥര്‍ക്ക് കൈമാറിയതാണ്. പട്ടികയിലുള്ള ബന്ദികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഹമാസില്‍നിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നും പ്രസ്താവനയില്‍ പ്രതികരിച്ചു.
ജനുവരി 20ന് ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനുമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ യഥാര്‍ഥ്യമാക്കാനാണ് കഴിഞ്ഞയാഴ്ച വീണ്ടും ചര്‍ച്ചക്ക് തുടക്കമിട്ടത്. ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രായേലിനുമേല്‍ വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്തുന്നതിനാണ് ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടതെന്നാണ് സൂചന.
അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ തിങ്കളാഴ്ച്ച ഇസ്രായേലികള്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. ഫലസ്തീന്‍ ഗ്രാമമായ അല്‍ ഫുന്‍ദുഖിലെ പ്രധാന റോഡിലാണ് വെടിവെപ്പുണ്ടായത്.
60 വയസ്സുള്ള രണ്ട് സ്ത്രീകളും 40 വയസ്സുള്ളയാളുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു. രണ്ട് ഫലസ്തീന്‍കാരാണ് ആക്രമണം നടത്തിയതെന്നാണു വിവരം.