17
Aug 2024
Fri
17 Aug 2024 Fri
government releases Hema commission report

മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റിയുടെ റിപോര്‍ട്ടില്‍ നിന്ന് നിരവധി പേജുകള്‍ സര്‍ക്കാര്‍ അനധികൃതമായി വെട്ടി മാറ്റി.(Hema Committee Report: Govt cuts many pages not mentioned by RTI)  ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍, സാംസ്‌കാരിക വകുപ്പ് പുറത്തുവിട്ട റിപോര്‍ട്ടില്‍ 129 ഖണ്ഡികകള്‍ വെട്ടിയതായാണ് പുറത്തുവന്നിരിക്കുന്ന വിവരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

49 മുതല്‍ 53 വരെ പേജുകളും 97 മുതല്‍ 107വരെയുള്ള ഖണ്ഡികകളുമാണ് സര്‍ക്കാര്‍ അനധികൃതമായി ഒഴിവാക്കിയത്. ഇത് ആരെ രക്ഷിക്കനാണെന്ന സംശയമാണ് ഉയരുന്നത്. വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാന്‍ പറഞ്ഞ കാര്യങ്ങളില്‍ റിവ്യൂ നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ചട്ടം എന്നിരിക്കേ തികച്ചും നിയമവിരുദ്ധമായ നീക്കമാണ് നടത്തിയിരിക്കുന്നത് എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം വേണമെന്ന് ഹൈക്കോടതി; നടപടി എടുക്കാന്‍ ഇരകള്‍ പരാതി നല്‍കണമെന്നില്ല; വെട്ടിലായി സര്‍ക്കാര്‍

പുറത്തുവിട്ട 96ആം ഖണ്ഡികകയില്‍ പവര്‍ ഗ്രൂപ്പിനെ കുറിച്ചും നടിമാര്‍ നേരിടുന്ന കടുത്ത ലൈംഗിക പീഡനത്തെക്കുറിച്ചുമാണ് പറയുന്നത്. സിനിമാ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് തങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും അവരുടെ പേരുകള്‍ ഇരകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഈ ഖണ്ഡികയിലുണ്ട്.

തുടര്‍ന്നുള്ള 11 ഖണ്ഡികകളില്‍ സ്വഭാവികമായും ഇതിന്റെ വിശദാംശങ്ങളാവും ഉണ്ടാവുക എന്നാണ് കരുതുന്നത്. ഇതോടെ പവര്‍ ഗ്രൂപ്പില്‍പ്പെട്ടവരിലേക്ക് സൂചന ലഭിക്കുന്ന വിവരങ്ങളാണോ സര്‍ക്കാര്‍ മുക്കിയതെന്ന സംശയമാണ് ഉയരുന്നത്.

മലയാള സിനിമാ രംഗത്തെ മാഫിയാ സംഘത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിവരം. ഇരകള്‍ പരാതി നല്‍കാതെ നടപടി സ്വീകരിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ഇന്നലെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. പരാതിയില്ലാതെ തന്നെ നടപടി എടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപോര്‍ട്ട സമര്‍പ്പിച്ചിട്ടും അത് പുറത്തുവിടാതെ വര്‍ഷങ്ങളോളം സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരുന്നു. തുടര്‍ന്ന് വിവരാവകാശ പ്രകാരം നിരവധി പേര്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് റിപോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.