24
Apr 2025
Mon
24 Apr 2025 Mon
High court asks NIA response on PFI leader plea for custody parole

പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് ഒഎംഎ സലാം സമര്‍പ്പിച്ച പരോള്‍ അപേക്ഷയില്‍ എന്‍ഐഎയുടെ പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി. അപകടത്തില്‍ മരിച്ച മകളുടെ ഒന്നാം ചരമവാര്‍ഷികവേളയിലാണ് ഒഎംഎ സലാം പരോള്‍ തേടി കോടതിയെ സമീപിച്ചത്. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായി 2022ലാണ് എന്‍ഐഎ ഒഎംഎ സലാമിനെ അറസ്റ്റ് ചെയ്തിരുന്നത്. ഒഎംഎ സലാമിന്റെ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന മകള്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. മകളുടെ സംസ്‌കാരച്ചടങ്ങിനായി സലാമിന് മുമ്പ് ഏതാനും ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരുദിവസവും ആറുമണിക്കൂറും മാത്രം പോലീസ് സുരക്ഷയില്‍ പരോളില്‍ വിടാമെന്നായിരുന്നു നേരത്തേ വിചാരണ കോടതി സലാമിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരേ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മകളുടെ ഖബറിടം സന്ദര്‍ശിക്കുന്നതടക്കമുള്ള ചടങ്ങുകളില്‍ സംബന്ധിക്കാനാണ് കസ്റ്റഡി പരോളിന് അപേക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കസ്റ്റഡി പരോള്‍ കാലത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവടക്കം താന്‍ വഹിച്ചുകൊള്ളാമെന്ന് പോപുലര്‍ ഫ്രണ്ട് നേതാവ് കോടതിയെ അറിയിച്ചിട്ടുണ്ട്. മകളുടെ മരണത്തില്‍ ദുഖാര്‍ത്തയായ തന്റെ ഭാര്യയെ സാന്ത്വനിപ്പിക്കാന്‍ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ഒഎംഎ സലാം ഹരജി നല്‍കിയെങ്കിലും ഹൈക്കോടതി ആവശ്യം തള്ളുകയായിരുന്നു.

ALSO READ: മകളെ അവസാനമായി ഒരുനോക്ക് കാണാന്‍ പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ പരോളിലെത്തി