പഞ്ചാബിലെ മൊഹാലിയിൽ ഹോസ്റ്റൽ കുളിമുറിയിൽ ഒളികാമറ വച്ച് പെൺകുട്ടികളുടെ നഗ്നവീഡിയോ പകർത്തുകയും ഇവ ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ അറസ്റ്റ്. വീഡിയോ പകർത്തിയ പെൺകുട്ടി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഷിംല സ്വദേശിയായ . പെൺകുട്ടിയുടെ സുഹൃത്തും ഇയാളുടെ കൂട്ടുകാരനുമാണ് അറസ്റ്റിലായ രണ്ടും മൂന്നും പേർ. ഇവരാണ് നഗ്നവീഡിയോകൾ ഓൺലൈനിൽ പങ്കുവച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ വാർഡനെ യൂനിവേഴ്സിറ്റി അധികൃതർ സസ്പെന്റ് ചെയ്തു. യൂനിവേഴ്സിറ്റി ശനിയാഴ്ച വരെ അടച്ചതായും അധികൃതര് അറിയിച്ചു.
|
നഗ്നവീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നതറിഞ്ഞ് ഇരകളായ എട്ട് പെൺകുട്ടികൾ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വീഡിയോ പകർത്തിപ്രചരിപ്പിച്ചതിനെതിരേ പ്രതിഷേധിച്ച വിദ്യാർഥിനികളെ ഹോസ്റ്റൽ വാർഡൻ പരിഹസിച്ചിരുന്നു. ഹോസ്റ്റൽ വാർഡന്റെ പെരുമാറ്റത്തിനെതിരേ വിദ്യാർഥിനികൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
സുതാര്യമായ അന്വേഷണം നടത്താമെന്ന് ജില്ലാ ഭരണകൂടം ഇന്നുരാവിലെ ഉറപ്പുനൽകിയതോടയാണ് വിദ്യാർഥിനികൾ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്.
അറസ്റ്റിലായ വിദ്യാർഥിനിയുടെ ഫോണിൽ നിന്ന് നാലു നഗ്നവീഡിയോകൾ മാത്രമാണ് കണ്ടെടുത്തതെന്നും ഇതു നാലും പെൺകുട്ടിയുടെ തന്നെ ദൃശ്യങ്ങളാണെന്നും ഇവയാണ് സുഹൃത്തിന് പെൺകുട്ടി അയച്ചുകൊടുത്തതെന്നുമാണ് പൊലീസ് വിശദീകരണം. പ്രചരിപ്പിക്കപ്പെട്ടുവെന്നു പറയുന്ന വീഡിയോ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പ്രതിഷേധക്കാരായ വിദ്യാർഥിനികൾ പറയുന്നതാണെന്നും ഇത്തരം സംഭവം നടന്നിട്ടില്ലെന്നും പൊലീസ് ഓഫിസറായ നവ്രീത് സിങ് വിർക് പറയുന്നു.
അതേസമയം പൊലീസ് വാദത്തെ പ്രതിഷേധക്കാർ തള്ളി. ഹോസ്റ്റൽ കുളിമുറിയിൽ നിന്ന് പകർത്തിയ അറുപതോളം വീഡിയോകളാണ് ഓൺലൈനിൽ പ്രചരിച്ചതെന്നും യൂനിവേഴ്സിറ്റി അധികൃതർ വിദ്യാർഥിനികളുടെ ആത്മഹത്യാ ശ്രമം അടക്കം മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.



