തിരുവനന്തപുരം: കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്ന് നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് കൂട്ടിയിട്ടില്ല. കെട്ടിട നിർമ്മാണ അപേക്ഷ ഫീസ് 80 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 30 രൂപയിൽ നിന്ന് പത്തിരട്ടി കൂട്ടി 300 രൂപയാകും.
|
പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000 മുതൽ 5000 രൂപ വരെയാകും. പെർമിറ്റ് ഫീസ്, പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയാകും. 250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയാകും. നഗര മേഖലയിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 750 രൂപയിൽ നിന്ന് 15,000 രൂപയാകും. നഗരമേഖലയിൽ 250 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 2500 രൂപയിൽ നിന്ന് 37,500 രൂപയാകും വർധന.
അതേസമയം, സംസ്ഥാനത്ത് കെട്ടിടനിർമാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നതെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം.ബി രാജേഷ് ആരോപിച്ചു. പെർമിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാൽ 80 ചതുരശ്ര മീറ്റർ വരെയുള്ള നിർമ്മാണത്തിന് ഒരു പൈസ പോലും വർധിപ്പിച്ചിട്ടില്ലെന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവർ മറച്ചുവയ്ക്കുകയാണെന്ന് എംബി രാജേഷ് പറഞ്ഞു. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും അപേക്ഷിച്ച ദിവസം തന്നെ 300 ചതുരശ്ര മീറ്റർവരെയുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് ലഭിക്കുമെന്ന മാറ്റം വ്യാജപ്രചരണം നടത്തുന്നവർ കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
പെർമിറ്റ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിരുന്ന സ്ഥിതിയാണ് ഒഴിവാക്കിയത്. ഓൺലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെർമിറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് ഇപ്പോൾ. കാലതാമസവും കൈക്കൂലി ഇടപാടുകളും അവസാനിപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്. മെയ് ഒന്നുമുതൽ ഗ്രാമപഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.





