തനിക്കെതിരേയുള്ള ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസന്വേഷണം പ്രഥമിക ഘട്ടത്തിലാണെന്ന് നിരീക്ഷിച്ച കോടതി, കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹരജിക്കാരിയോട് പറഞ്ഞു. സ്വപ്ന സുരേഷിനെതിരേ കന്റോണ്‍മെന്റ്, കസബ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
|
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമാണ് സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.



