16
Oct 2024
Thu
16 Oct 2024 Thu

ഫ്ലോറിഡ: അമേരിക്കയെ നിശ്ചലമാക്കി നൂറ്റാണ്ടിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും മണിക്കൂറുകൾ മുമ്പാണ് മിൽട്ടൻ അമേരിക്കയില്‍ കര തൊട്ടത്. സീയെസ്റ്റ കീ എന്ന നഗരത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇതേത്തുടര്‍ന്ന് ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യൂ.എസിലെ വിവിധ എയര്‍പോര്‍ട്ടുകള്‍ അടച്ചു. 2000 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

ഇതോടൊപ്പം കനത്ത മഴയും പെയ്യുന്നുണ്ട്. മില്‍ട്ടണ്‍ ടാംപാ ബേ ഏരിയയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 9 ഇഞ്ചിലധികം മഴയാണ് രേഖപ്പെടുത്തിയത്.

ടാംപാ മേഖലയില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതേത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.

കനത്ത മഴയുടേയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ മിന്നൽ പ്രളയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഫ്ലോറിഡയില്‍ ആഞ്ഞടിക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് മില്‍ട്ടണ്‍. അമേരിക്കയില്‍ ഈ വര്‍ഷം ആഞ്ഞടിക്കുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണ് അതി വിനാശകാരിയായ കാറ്റഗറി-5 ല്‍പ്പെടുന്ന മിൽട്ടൺ.

2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും ഇതെന്നാണ് കാലവസ്ഥവകുപ്പ് പറയുന്നത്.
കാറ്റ​ഗറി 2ൽ നിന്ന് മണിക്കൂറുകൾകൊണ്ടാണ് കാറ്റ​ഗറി 5ലേക്ക് മിൽട്ടൺ എത്തിയത്.
രണ്ടാഴ്ച മുൻപ് ഹെലീൻ നാശം വിതച്ച അതേ സ്ഥലങ്ങളിലൂടെയാവും മിൽട്ടനും കടന്നുപോകുന്നത്.

നേരത്തേ അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് 160 ലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയിരുന്നു.

Hurricane Milton Storm Triggers as Nearly 2 Million Without Power in US