സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയെ മർദ്ദിക്കാനും അദ്ദേഹത്തിന്റെ പരിപാടി നടക്കുന്ന വേദി കത്തിക്കാനും ബിജെപി എംഎൽഎയുടെ ആഹ്വാനം. ആഗസ്ത് 20ന് ഹൈദരാബാദിൽ മുനവ്വർ ഫാറൂഖി സ്റ്റാൻഡ് കോമഡി അവതരിപ്പിക്കുന്നുണ്ട്. ഈ പരിപാടിയുടെ വേദി കത്തിക്കാനും മുനവ്വറിനെ ആക്രമിക്കാനുമാണ് ബിജെപി എംഎൽഎ ടി രാജാ സിങ് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്.
|
എവിടെയാണ് പരിപാടിയെങ്കിലും തങ്ങൾ അവിടെ പോവുകയും മുനവ്വർ ഫാറൂഖിയെ ആക്രമിക്കുമെന്നും രാജ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ആര് വേദി നൽകിയാൽ തങ്ങളത് കത്തിക്കും. എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം തെലങ്കാന മന്ത്രി കെ ടി രാമറാവുവിനും സംസ്ഥാന സർക്കാരിനും പൊലീസിനും ആയിരിക്കുമെന്നും രാജ പറയുന്നു.
തെലങ്കാനയിൽ വന്നാൽ മുനവ്വർ ഫാറൂഖിയെ മർദ്ദിച്ച് തിരിച്ചയയ്ക്കുമെന്നും ഇതൊരു വെല്ലുവിളിയാണെന്നും രാജ കൂട്ടിച്ചേർത്തു.
ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞവർഷം ബംഗളുരു, ഗുരുഗ്രാം, റായ്പൂർ, സൂറത്ത്, അഹമ്മദാബാദ്, വഡോദര, ഗോവ, മുംബൈ എന്നിവിടങ്ങളിലെ മുനവ്വർ ഫാറൂഖിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു.
മുനവ്വർ ഫാറൂഖിക്കെതിരേ റയാത്ത തമാശയുടെ പേരിൽ ബിജെപി നേതാവിന്റെ മകൻ നൽകിയ പരാതിയെ തുടർന്ന് അദ്ദേഹം ഇൻഡോറിൽ അറസ്റ്റിലാവുകയും 37 ദിവസം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. സുപ്രിംകോടതിയാണ് മുനവ്വറിന് പിന്നീട് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞവർഷം ഡിസംബറിൽ കെ ടി രാമറാവു മുനവ്വർ ഫാറൂഖിയെയും മറ്റൊരു കൊമേഡിയനായ കുനാൽ കമ്രയെയും ഹൈദരാബാദിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചിരുന്നു. ബിജെപി എംപി അരവിന്ദ് ധർമപുരി പരിപാടി നടത്തിക്കില്ലെന്നു അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അന്ന് മാറ്റിവച്ച പരിപാടിയാണ് ഈ മാസം 20ന് ഹൈദരാബാദിൽ അരങ്ങേറുന്നത്.



