ഇസ്രായേൽ വനിതാ സൈനികരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ മുൻ സൈനിക ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് പട്ടാളക്കോടതി കണ്ടെത്തി. ലഫ്. കേണൽ ഡാൻ ഷറോണിയാണ് എട്ടുവർഷം കൊണ്ട് വനിതാ സൈനികരുടെയും ചില സിവിലിയൻമാരുടെയും നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തിയത്. സംഭവം പുറത്തായതോടെ 2021ൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
|
വിചാരണയ്ക്കൊടുവിൽ പട്ടാളക്കോടതി ലഫ്. കേണൽ ഡാൻ ഷറോണി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം വിധിക്കുകയും ചെയ്തു. വസ്ത്രം മാറുന്ന മുറികളിൽ രഹസ്യ കാമറ ഘടിപ്പിച്ചായിരുന്നു ഇയാൾ വനിതാ സൈനികരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഇരകളുടെ സാക്ഷ്യങ്ങൾ കോടതി അംഗീകരിച്ചു.
ഫോൺ ചാർജറുകൾക്കുള്ളിലടക്കം ഒട്ടേറെ രഹസ്യകാമറകളായിരുന്നു ഇയാൾ നഗ്നദൃശ്യങ്ങൾ പകർത്താൻ ഒളിപ്പിച്ചുവച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാരക്കുകളിലും കുളിമുറിയിലും വരെ ഇയാൾ കാമറകൾ ഒളിപ്പിച്ചിരുന്നു. കീഴുദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ പല കാരണങ്ങൾ പറഞ്ഞ് വാങ്ങുകയും ഗാലറികൾ പരിശോധിച്ച് സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോയോ വീഡിയോകളോ ഉണ്ടെങ്കിലും ഇവ തന്റെ ഫോണിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തിരുന്നുവെന്നും കോടതിക്കു ബോധ്യപ്പെട്ടു.
പുരുഷൻമാരും സ്ത്രീകളുമായി 49 പേരുടെ നഗ്നചിത്രങ്ങളും വീഡിയോകളുമാണ് ഇയാൾ ഇങ്ങനെ രഹസ്യകാമറകൾ സ്ഥാപിച്ചും മറ്റും ശേഖരിച്ചത്. 2013 മുതൽ 2021 വരെ സൈന്യത്തിലെ മൂന്നു യൂനിറ്റുകളിലായി ജോലി ചെയ്യുമ്പോഴായിരുന്നു ഇയാൾ കുറ്റകൃത്യം ചെയ്തത്. ഉറങ്ങിക്കിടക്കുന്ന വനിതാ സൈനികരുടെ മുറികളിലെത്തി ഇവരുടെ വീഡിയോ ചിത്രീകരിച്ചുകൊണ്ട് ഇയാൾ സ്വയംഭോഗം ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയ ലഫ്. കേണൽ ഡാൻ ഷറോണിക്കുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും. 2022ൽ ഷറോണി കുറ്റം സമ്മതിക്കുകയും മാപ്പപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. 49 ഇരകൾക്കായി 72000 ഡോളർ നഷ്ടപരിഹാരം നൽകാമെന്നും ഇയാൾ സമ്മതിച്ചിരുന്നു. എന്നാൽ ഇരകളിൽ ഭൂരിഭാഗവും എതിർത്തതോടെ ഇതു നടപ്പായില്ല.


