22
Jan 2025
Sun
22 Jan 2025 Sun
india vs australia test

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നാണക്കേടിന്റെയും പരാജയത്തിന്റെയും ഒരധ്യായംകൂടി. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ സിഡ്‌നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് ഒസീസ് യോഗ്യത നേടി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം. ഇന്ന് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ 58 ന് 3 എന്ന നിലയില്‍ എത്തിയിരുന്നു. 45 പന്തില്‍ 41 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായിരുന്നു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 141 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ കുറഞ്ഞ റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

ഇന്ന് 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി ജഡേജ പുറത്തായപ്പോള്‍ 147 ന് 7 എന്ന നിലിയിലായിരുന്നു ഇന്ത്യ. പിന്നീട് 10 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി.

ആദ്യ ടെസ്റ്റില്‍ അവിസ്മരണീയ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ തോല്‍പിച്ച് ഓസീസ് ഒപ്പമെത്തിയിരുന്നു. മൂന്നാം ടെസ്റ്റില്‍ മഴ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയപ്പോള്‍ നാലും അഞ്ചും ടെസ്റ്റ് ഓസീസ് വിജയിച്ചു.

india vs australia test | India loses Sydney Test, exits Test Championship