30
Jul 2023
Tue
30 Jul 2023 Tue

ബെംഗളൂരു: ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന്റെ പുതിയ പേര് വെളിപ്പെടുത്തി: ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ഇന്ത്യ എന്നാണ് പേര്. ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് പ്രിയങ്ക ചതുര്‍വേദി ആണ് ട്വിറ്ററില്‍ പേര് പരസ്യപ്പെടുത്തിയത്. ലോക്‌സഭ 2024ലെ മത്സരം ‘ടീം ഇന്ത്യയും ടീം എന്‍ഡിഎയും’ തമ്മിലായിരിക്കുമെന്ന് അവര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നത്തെ ഔപചാരിക ചര്‍ച്ചകള്‍ക്ക് മുന്നോടിയായി 26 പാര്‍ട്ടികള്‍ ബെംഗളൂരുവില്‍ വിരുന്നില്‍ പങ്കെടുത്തു. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന രണ്ടാമത്തെ യോഗമാണ് ഇത്.

ചൊവ്വാഴ്ചത്തെ ചര്‍ച്ചകളുടെ അജണ്ട ഔപചാരികമാക്കാന്‍ പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കള്‍ തിങ്കളാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു. രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെയാണ് ഔപചാരിക ചര്‍ച്ചകള്‍ നടന്നത്. നിര്‍ണായക യോഗം പുതിയ ആഖ്യാനത്തിന് രൂപം നല്‍കുമെന്നും ഇത് ഇന്ത്യന്‍ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ ഒരു ‘ഗെയിം ചേഞ്ചര്‍’ ആണെന്നും കോണ്‍ഗ്രസും മറ്റ് 25 പാര്‍ട്ടികളും പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ട് ഉപസമിതികളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഒന്ന് പൊതു മിനിമം പ്രോഗ്രാം അന്തിമമാക്കുന്നതിനും മറ്റൊന്ന് സംയുക്തമായി പിന്തുടരേണ്ട വിഷയങ്ങളില്‍ ഒരു രൂപരേഖ സൃഷ്ടിക്കുന്നതിനും ആയിരിക്കും ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ നേതാക്കള്‍ ഒഴിവാക്കിയേക്കാവുന്ന സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയാനും പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കും.

അതേസമം, പ്രതിപക്ഷ യോഗത്തോടനുബന്ധിച്ച് എന്‍ഡിഎ ഡല്‍ഹിയില്‍ സമ്മേളനം നടത്തിവരികയാണ്. മൊത്തം 38 പാര്‍ട്ടികള്‍ എന്‍ഡിഎയുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കും. 2024ലെ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നെയാണ് സഖ്യങ്ങള്‍ രൂപീകരിക്കാനുള്ള നീക്കവുമായി എന്‍ഡിഎയും രംഗത്തുവന്നത്.