|
ബംഗളൂരു: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ പോരിനു ഇറങ്ങുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് ആണ് മൽസരം തുടങ്ങേണ്ടത് എങ്കിലും മഴ മൂലം കളി വൈകുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കനത്ത മഴയാണ് പെയ്യുന്നത്.
ടെസ്റ്റിൻ്റെ ആദ്യ രണ്ട് ദിവസവും മഴമൂലം മത്സരം തടസപ്പെടാന്‍ സാധ്യതയുണ്ട്. ഇന്നലെ രാവിലെമുതല്‍ ഇവിടെ തുടര്‍ച്ചയായി മഴപെയ്യുന്നു. ഇന്നും നാളെയും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടുകയാകും ഇന്ത്യയുടെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇതിലൂടെ ഇന്ത്യക്ക് ഉറപ്പാക്കാം. പോയിന്റുപട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ അഞ്ചുടെസ്റ്റ് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. അടുത്ത വർഷം ജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ബംഗ്ലാദേശിനെതിരേ മഴ വില്ലനായിട്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ശക്തമായ ബൗളിംഗ് നിരയുള്ള ന്യൂസീലന്‍ഡിനെതിരെ അങ്ങനെ ഒരു പ്രകടനം കാഴ്ചവെക്കാന്‍ എളുപ്പമാവില്ല. അതിനാൽ മഴ വില്ലനായാല്‍ ഇന്ത്യക്ക് ആകും അത് തിരിച്ചടി.
ശക്തമായ താരനിരയാണു ഇന്ത്യൻ ടീമിൽ ഉളളത്. രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നീ സീനിയര്‍ താരങ്ങള്‍ ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍, യശ്വസി ജയ്സ്വാള്‍, ഋഷഭ് പന്ത് എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്.
ടിം സൗത്തി നായകസ്ഥാനത്തുനിന്നു മാറിയതിന്റെ ആശങ്ക സന്ദർശകർക്ക് ഉണ്ട്. പകരം സ്ഥാനമേറ്റെടുത്ത ടോം ലാഥത്തിന് നായകസ്ഥാനത്ത് വലിയ പരിചയസമ്പത്തില്ല.
India vs New Zealand 1st Test Day 1 Live Score


