16
Jul 2025
Wed
16 Jul 2025 Wed
Abhay nayak british flight

ലണ്ടന്‍: യാത്രക്കാരില്‍ ഒരാള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വിമാനത്തിനകത്ത് നാടകീയ രംഗങ്ങള്‍. ‘അല്ലാഹു അക്ബര്‍, ട്രംപിന് മരണം’ എന്നാണ് ഇയാള്‍ മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ ഇയാളെ കീഴപ്പെടുത്തി നിലത്ത് കിടത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊട്ടുപിന്നാലെ മുസ്ലിം തീവ്രാദിയെ പിടികൂടിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പിടിയിലായത് ഇന്ത്യന്‍ വംശജനായ അഭയ് ദേവദാസ് നായക് ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു.

ഇയാള്‍ വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞ് പുറത്തുവന്നുവെന്നും തന്റെ കൈവശം ബോംബ് ഉണ്ടെന്ന് അവകാശപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ALSO READ: ആ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു? ധര്‍മസ്ഥലയിലെ ദുരൂഹത നീക്കാന്‍ ഇന്നും കുഴിക്കല്‍ തുടരും

നായക് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആക്രോശിക്കാന്‍ തുടങ്ങിയെന്നും ‘അമേരിക്കക്കും ട്രംപിനും മരണം’ എന്ന് വിളിച്ചുപറയുകയും ‘ഒരു സന്ദേശം അയക്കാന്‍ ആഗ്രഹിക്കുന്നു’വെന്ന് അവകാശപ്പെടുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ലണ്ടനിലെ ലൂട്ടോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.

സ്‌കോട്ട്‌ലന്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത നായകിനെ തിങ്കളാഴ്ച സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയുടെ അതിര്‍ത്തിയിലുള്ള പെയ്സ്ലി ഷെരീഫ് കോടതിയില്‍ ഹാജരാക്കി. യുകെയിലെ വ്യോമയാന നിയമങ്ങള്‍ പ്രകാരം ആക്രമണം നടത്തിയതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും കുറ്റം ചുമത്തി. വിമാനത്തിന് ബോംബ് വയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ക്യാബിനില്‍ പരിഭ്രാന്തി പടര്‍ന്നതിന് പിന്നാലെ സഹയാത്രികര്‍ നായക്കിനെ നിലത്ത് തള്ളിയിടുകയും പിടിച്ചുകെട്ടുകയും ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. യാത്രക്കാര്‍ ഉത്കണ്ഠയോടെ നോക്കുമ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകള്‍ ഇയാളുടെ സാധനങ്ങള്‍ പരിശോധിക്കുന്നതും വിഡിയോയില്‍ കാണാം.

വിമാനത്തില്‍ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രതി ആയുധങ്ങളൊന്നും കൈവശം വച്ചിരുന്നില്ല. തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ സാഹചര്യം വിലയിരുത്തിയെങ്കിലും നായക് തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നേരിടുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബെഡ്‌ഫോര്‍ഡ്ഷയറിലെ ലൂട്ടണ്‍ സ്വദേശിയായ നായകിനെതിരെ യുകെയുടെ എയര്‍ നാവിഗേഷന്‍ ഓര്‍ഡര്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടനുസരിച്ച്, കുടിയേറ്റ പദവിയുള്ള ഇന്ത്യന്‍ പൗരത്വം ഉണ്ടെന്ന് സൂചിപ്പിക്കുന്ന രേഖകള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. എന്നാല്‍, യു.കെ അധികൃതര്‍ ഈ വിശദാംശങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. നായക്കിന്റെ ഉദ്ദേശ്യത്തെക്കുറിച്ചോ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞതിനെക്കുറിച്ചോ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല.

English News Summary
Dramatic scenes on board a British plane after a passenger shouted slogans. He shouted ‘Allahu Akbar, death to Trump’. Then one of the passengers subdued him and laid him on the ground.