15
Aug 2025
Sat
15 Aug 2025 Sat
Iran parliament speaker

ഭ്രാന്തന്‍ നായയെ പോലെ പെരുമാറുന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഒതുക്കാന്‍ സമയമായെന്നും ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹിറ്റ്ലര്‍’ ആണ് അയാളെന്നും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. ഇസ്രായേലിനെതിരേ ഫലസ്തീന് അടിയന്തര പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച തന്റെ എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റിലാണ് ഗാലിബാഫ് നെതന്യാഹുവിനെതിരേ ആഞ്ഞടിച്ചത്. ‘സയണിസ്റ്റ് രാജ്യത്തിന്റെ കുറ്റവാളിയായ പ്രധാനമന്ത്രി, 21-ാം നൂറ്റാണ്ടിലെ ഹിറ്റ്ലര്‍, ഈ പ്രദേശത്തിന്റെ ഭാവിയെക്കുറിച്ചുള്ള സയണിസ്റ്റുകളുടെ പദ്ധതി കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.’ അദ്ദേഹം കുറിച്ചു.

ALSO READ: പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് പൊട്ടിത്തെറിച്ചു; കുളത്തിലേക്ക് ചാടി യുവാവ്

ഫലസ്തീനെ സംരക്ഷിക്കുന്നതിനും പ്രാദേശിക ഭീഷണികള്‍ തടയുന്നതിനും കൂട്ടായ നടപടികള്‍ വേണം. മുസ്‌ലിം നേതാക്കളോട് ഐക്യപ്പെടാനും ഗാലിബാഫ് ആവശ്യപ്പെട്ടു. താന്‍ ഒരു ചരിത്രപരവും ആത്മീയവുമായ ദൗത്യത്തിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്. i24 ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.

നെതന്യാഹുവിന്റെ പ്രസ്താവനകള്‍ അറബ് രാജ്യങ്ങളില്‍ വ്യാപകമായ രോഷത്തിന് കാരണമായി. സര്‍ക്കാരുകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് നെതന്യാഹു ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

1967-ലെ ആറ് ദിവസത്തെ യുദ്ധത്തിനുശേഷം കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക് , സിനായ് പെനിന്‍സുല, ഗോലാന്‍ കുന്നുകള്‍ എന്നിവ പിടിച്ചെടുത്ത ഇസ്‌റാഈലിന്റെ പ്രദേശിക വികാസവുമായി ‘ഗ്രേറ്റര്‍ ഇസ്‌റാഈല്‍’ എന്ന പ്രയോഗം ബന്ധപ്പെട്ടിരിക്കുന്നു. ഈ ആശയം ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതയെ ദുര്‍ബലപ്പെടുത്തും. ഇത് മിഡില്‍ ഈസ്റ്റിലുടനീളം അസ്ഥിരതയ്ക്ക് വളം വയ്ക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

വെസ്റ്റ്ബാങ്കിനെ രണ്ടായി വിഭജിക്കുന്ന വന്‍ കുടിയേറ്റ പദ്ധതിക്ക് അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഫലസ്തീന്‍ രാജ്യം എന്ന സ്വപ്‌നം തന്നെ തകര്‍ക്കുന്നതാണ് ഈ പദ്ധതി.