18
Jun 2025
Mon
18 Jun 2025 Mon
iran attack israel

തെഹ്‌റാന്‍: ( Israel-Iran live news) ഇസ്രായേല്‍ കൈയേറിയ ഫലസ്തീന്‍ ഭൂമിയില്‍ നിന്ന് ജനങ്ങള്‍ ഉടന്‍ ഒഴിഞ്ഞ് പോവണമെന്നും ഇല്ലെങ്കില്‍ കടുത്ത ശിക്ഷയെ നേരിടേണ്ടി വരുമെന്നും ഇറാന്‍ സായുധ സേനാ മുന്നറിയിപ്പ്. ‘വരും ദിവസങ്ങളില്‍ നിങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിത്. അധിനിവിഷ്ട ഭൂമി ഒഴിഞ്ഞു പോവുക. ഇനിയവിടെ താമസ യോഗ്യമായിരിക്കില്ല’- ഇറാന്‍ സായുധസേനാ വക്താവ് കേണല്‍ റിസ സെയ്യദ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിലെ നിരവധി നിര്‍ണായക കേന്ദ്രങ്ങള്‍ ഇറാന്‍ ഇതിനകം തകര്‍ത്തു കഴിഞ്ഞു. സൈനിക, സുരക്ഷാ, ഭരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട അത്തരം ലക്ഷ്യങ്ങളുടെ വലിയ പട്ടിക തന്നെ ഇറാന്റെ കൈയിലുണ്ട്. ഇസ്രായേലി സൈനിക കമാന്‍ഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും വീടുകള്‍ ഉള്‍പ്പെടെ നിര്‍ണയിച്ചുവച്ചിട്ടുണ്ട്.

‘അത് കൊണ്ട് ക്രിമിനല്‍ ഭരണകൂടം നിങ്ങളെ മനുഷ്യമറയാക്കാന്‍ അനുവദിക്കരുത്. ഭൂമിക്കടിയിലെ ബങ്കറുകളില്‍ ഒളിച്ചാല്‍ പോലും ഇസ്രായേലികള്‍ക്ക് രക്ഷയുണ്ടാവില്ല. ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ ഇസ്രായേലികളെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും’- കേണല്‍ സയ്യദ് മുന്നറിയിപ്പ് നല്‍കി.

ALSO READ: ഇസ്രായേലില്‍ മരണം 10 ആയി ; ഏഴ് പേരെ കാണാനില്ല; നൂറുകണക്കിന് പേര്‍ക്ക് പരിക്ക്

പൂര്‍ണ യുദ്ധത്തിലേക്ക്?
അതിനിടെ, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഞായറാഴ്ചയും ഇരുപക്ഷവും മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതോടെ യുദ്ധം രൂക്ഷമാവുകയാണ്. ഞായറാഴ്ച്ച് നടന്ന ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ഇന്റലിജന്‍സ് മേധാവിയും മറ്റു രണ്ട് ജനറല്‍മാരും കൊല്ലപ്പെട്ടു. 70 സ്ത്രീകളും കുട്ടികളുമടക്കം 224 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രായേലിന്റെ തുറമുഖനഗരമായ ഹൈഫയിലടക്കം ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ച് തീപിടിച്ചു. ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ തെഹ്‌റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു.

ഒറ്റരാത്രികൊണ്ട് തെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എന്‍.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ട ഇസ്രായേലിന്റെ ആക്രമണത്തില്‍ തുടക്കത്തില്‍ പകച്ച ഇറാന്‍ കനത്ത പ്രത്യാക്രമണം നടത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഇറാന്റെ ഹൈപ്പര്‍ സോണിക്, ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചു.

ഞായറാഴ്ച മാത്രം ഇറാന്‍ ആക്രമണത്തില്‍ 11 പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. 250 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ഉം പരിക്കേറ്റവരുടെ എണ്ണം 380 ലേറെയുമായി. ഹൈഫ തുറമുഖ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ നാല് ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റു.

തെല്‍ അവിവിന് സമീപം ബാത് യാമിലെ കെട്ടിടത്തില്‍ ഇറാന്റെ മിസൈല്‍ പതിച്ച് ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 180 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി ഇസ്രായേല്‍ പൊലീസ് അറിയിച്ചു.

വടക്കന്‍ ഇസ്രായേലിലെ തംറയില്‍ മിസൈലാക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതില്‍ ഇറാന്‍ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചത്തെ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 60 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

ശനിയാഴ്ച ഇറാനിലെ ബുശഹ്ര്‍ വാതക ശുദ്ധീകരണശാലക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഇസ്രായേലിലെ ഹൈഫ തുറമുഖവും എണ്ണ ശുദ്ധീകരണശാലയും ആക്രമിച്ചു. ബാത് യാമിലെ ആക്രമണത്തിനിരയായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആക്രമണം തുടര്‍ന്നാല്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ആക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് മധ്യ, വടക്കന്‍ ഇസ്രായേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രായേല്‍ നിര്‍ദേശം നല്‍കി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടന്‍ തങ്ങളുടെ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) പറഞ്ഞു. ഇസ്ഫഹാനിലെ എണ്ണ ശുദ്ധീകരണശാല, ഷിറാസിലെ ഇലക്ട്രോണിക്‌സ് ഫാക്ടറി എന്നിവക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. കിര്‍മന്‍ഷായിലെ കുതിരാലയത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി കുതിരകള്‍ ചത്തു.

ഇരുരാഷ്ട്രങ്ങളും വ്യോമപാത അടച്ചത് തുടരുമെന്ന് വ്യക്തമാക്കി. രണ്ട് മൊസാദ് ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലോകനേതാക്കള്‍ നയതന്ത്ര നീക്കം ശക്തമാക്കിയതിനിടെ ഇരുപക്ഷവും പോര്‍വിളി തുടരുകയാണ്.

ആക്രമണം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലും ഇസ്രായേല്‍ നിര്‍ത്തിയാല്‍ തങ്ങളും നിര്‍ത്തുമെന്നും ഇറാനും പ്രഖ്യാപിച്ചിരിക്കേ സംഘര്‍ഷം അയവില്ലാതെ തുടരുകാണ്.

News Summary: Israel-Iran live news: Iran warns to Israelis to leave! Occupied territories