തെല്‍ അവീവ്: ഒമ്പതു മാസത്തോളം നീണ്ട ഗസാ യുദ്ധത്തില്‍ 10,000ഓളം ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയോ മാരക പരിക്കേല്‍ക്കുകയോ ചെയ്തതായി വെളിപ്പെടുത്തല്‍. (Israel lost nearly 10000 soldiers in Gaza) ഇത്രയും സൈനികരെ ഇസ്രായേല്‍ സൈന്യത്തിന് നഷ്ടപ്പെട്ടതായി ഇസ്രായേലിലെ പ്രമുഖ പത്രമായ യെദിയോത്ത് അഹറോനോത്ത് റിപോര്‍ട്ട് ചെയ്തു.
|
ഇസ്രായേലി സുരക്ഷാ മന്ത്രാലയത്തിലെ റീഹാബിലിറ്റേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ആയിരത്തോളം സൈനികര്‍ക്ക് മാനസിക, ശാരീരിക മുറിവുകളേറ്റിട്ടുണ്ട്.
സൈനിക സേവനത്തില്‍ കടുത്ത ആള്‍ക്ഷാമം നേരിടുന്ന നിര്‍ബന്ധിത സൈനിക സേവനത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് നിയമ പാസാക്കാനിരിക്കുയാണ് ഇസ്രായേലി പാര്‍ലമെന്റ(നെസറ്റ്). ഇത് സൈനികര്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയും അനിശ്ചിതത്വവും സൃഷ്ടിക്കുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
ALSO READ: ഇസ്രായേലിനെതിരേ സംയുക്ത ആക്രമണത്തിനൊരുങ്ങി ഇറാന്‍ അച്ചുതണ്ട്; പ്രതിരോധത്തിന് സജ്ജമായി അമേരിക്ക
നിലവില്‍ റഫയില്‍ സേവനമനുഷ്ടിക്കുന്ന നഹല്‍ ബ്രിഗേഡിലെ സൈനികന്റെ പിതാവ് പട്ടാളക്കാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ഒരിക്കലും, 1948ല്‍ പോലും ഇത്തരമൊരു പ്രതിസന്ധിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. തുടര്‍ച്ചയായി 10 മാസം ഇത്തരമൊരു ദുര്‍ഘട സന്ധിയില്‍ സൈനികര്‍ സേവനമനുഷ്ടിക്കേണ്ടി വന്നത് ആദ്യമായാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
നാല് മാസം കൂടി കാലാവധി നീട്ടിയതായി ഉത്തര ഗോലാന്‍ കുന്നുകളില്‍ സേവമനുഷ്ടിക്കുന്ന വനിതാ നിരീക്ഷക സൈനികര്‍ക്ക് അപ്രതീക്ഷിത അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവരുടെ സേവനം സപ്തംബറില്‍ അവസാനിക്കാനിരിക്കുകയായിരുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 690ഓളം ഇസ്രായേലി സൈനികരാണ് ഒക്ടോബര്‍ 7 മുതല്‍ കൊല്ലപ്പെട്ടത്. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും എത്രയോ ഇരട്ടി വരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഒക്ടോബര്‍ 7 മുതലിങ്ങോട്ട് 20,000ഓളം സൈനികര്‍ക്ക് പരിക്കേറ്റതായി കഴിഞ്ഞ മാസം അവസാനം ഇസ്രായേലിലെ ചാനല്‍ 7 റിപോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 8,298 പേര്‍ ഇനി സേവനം സാധ്യമാകാത്ത വിധം അംഗഭംഗം വന്നവരാണ്.
നിര്‍ബന്ധിത സൈനിക സേവനം മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിക്കുന്നതിന് ഇസ്രായേലി മന്ത്രിസഭ ജൂലൈ 12ന് തീരുമാനമെടുത്തിരുന്നു. സൈന്യത്തിലെ ആള്‍ക്ഷാമം മൂലമായിരുന്നു തീരുമാനം. സര്‍ക്കാരിന്റെ പരിഗണനയ്ക്ക് ശേഷം ഇത് നെസറ്റില്‍ പാസാക്കും.

കൊല്ലപ്പെട്ടത് 39,550 ഫലസ്തീനികള്‍
ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ ഇതുവരെ 39,550 പേര്‍ കൊല്ലപ്പെട്ടതായി ഗസാ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. 91,280 പേര്‍ക്കു പരിക്കേറ്റു. 11,000 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ പലരും സ്‌ഫോടനത്തിലും വ്യോമാക്രമണത്തിലും മറ്റും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.
ഇതിനു പുറമേ ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ മിന്നലാക്രമണത്തില്‍ 1,200ഓളം സൈനികരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു.


