
ലണ്ടന്‍: ഗസ്സയില്‍ ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേല്‍ നരനായാട്ടില്‍ ഏകദേശം 1,86,000 പേരെങ്കിലും കൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. (Israeli aggression; A staggering 186,000 people were killed in Gaza ) ലണ്ടന്‍ ആസ്ഥാനമായുള്ള ദെ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണക്ക്. ആക്രമണത്തില്‍ ഇതുവരെ 38,193 പേര്‍ കൊല്ലപ്പെട്ടതായാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതിലും എത്രയോ ഇരട്ടി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലാന്‍സെറ്റ് വ്യക്തമാക്കുന്നത്.
![]() |
|
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടിയിലും മറ്റു അവശിഷ്ടങ്ങള്‍ക്കടിയിലുമായി നിരവധി പേരാണ് മരിച്ചുകിടക്കുന്നത്. ആരോഗ്യ സംവിധാനങ്ങള്‍ താറുമാറായതോടെ നിരവധി പേര്‍ ചികിത്സ ലഭിക്കാതെയും മരിച്ചിട്ടുണ്ട്. കൂടാതെ പട്ടിണി മൂലവും മറ്റും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്ലാത്തതാണ്.
ഇസ്രായേല്‍ ആക്രമണം നേരിട്ട് ആഘാതമുണ്ടാക്കുന്നതിന് പുറമെ പരോക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഉടനടി യുദ്ധം അവസാനിച്ചാലും പലവിധ അസുഖങ്ങളും മറ്റും കാരണം വരും മാസങ്ങളിലും വര്‍ഷങ്ങളിലുമെല്ലാം യുദ്ധം മൂലമുള്ള മരണങ്ങള്‍ തുടരും.
ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതിനാല്‍ മരണസംഖ്യ വളരെ കൂടുതലാകുമെന്ന് പഠനം പറയുന്നു. ഭക്ഷണം, വെള്ളം, പാര്‍പ്പിട സൗകര്യം എന്നിവയ്‌ക്കെല്ലാം ക്ഷാമമുണ്ട്. കൂടാതെ വിവിധ രാജ്യങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്തു.
നേരിട്ടുള്ള മരണത്തേക്കാള്‍ മൂന്ന് മുതല്‍ 15 വരെ ഇരട്ടിയാണ് പരോക്ഷ മരണങ്ങള്‍. ഇതുപ്രകാരം 1.86 ലക്ഷത്തിന് മുകളില്‍ ആളുകള്‍ മരിച്ചതായി പഠനം കണ്ടെത്തുന്നു. ഇത് യുദ്ധത്തിന് മുമ്പുള്ള ഗസ്സയിലെ ജനസംഖ്യയുടെ എട്ട് ശതമാനം വരും. 23 ലക്ഷമായിരുന്നു ഗസ്സയിലെ ജനസംഖ്യ.
1823ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരണം ആരംഭിച്ച ജനറല്‍ മെഡിക്കല്‍ ജേണലായാല ദെ ലാന്‍സെറ്റ് ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന അക്കാദമിക് ജേണലുകളില്‍ ഒന്നാണ്.