16
Oct 2024
Tue
16 Oct 2024 Tue
Mahmoud Ahmadinejad

അങ്കാറ: ഇറാനിലെ ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളില്‍ മുഴുവന്‍ ഇസ്രായേല്‍ ചാരന്മാര്‍ പിടിമുറുക്കിയതായി വെളിപ്പെടുത്തല്‍. (Israeli spy in Iran’s intelligence ministry: former Iranian president Ahmadi Najad) ഇറാന്റെ കരുത്തുറ്റ പ്രസിഡന്റുമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മഹ്‌മൂദ് അഹ്‌മദി നജാദ് ആണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയത്തില്‍ ഇസ്രായിയേല്‍ ചാരവൃത്തി ചെറുക്കാന്‍ സ്ഥാപിച്ച പ്രത്യേക യൂനിറ്റിന്റെ മേധാവി തന്നെ ഇസ്രായിയേല്‍ ചാരനാണെന്ന് പിന്നീട് തെളിഞ്ഞതായി നജാദ് പറഞ്ഞു. തുര്‍ക്കിയില്‍ സിഎന്‍എന്‍ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇറാനിലെങ്ങും ഇസ്രായേല്‍ ചാരസംഘടന പിടിമുറുക്കിയതായി മുന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയത്.

ALSO READ: ഒരു പോറല്‍ പോലുമേല്‍ക്കാതെ ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം; രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇറാന്‍ ചാരന്‍

മൊസാദിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയത്തില്‍ പ്രത്യേക യൂനിറ്റ് ആരംഭിച്ചിരുന്നു. എന്നാല്‍, ഈ യൂനിറ്റിന്റെ മേധാവിയായി നിയമിച്ച ഉദ്യോഗസ്ഥന്‍ തന്നെ ഇസ്രായേല്‍ ചാരനാണെന്ന് പിന്നീട് തെളിഞ്ഞു.

തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ നിന്ന് ആണവ, ബഹിരാകാശ രേഖകള്‍ കൈക്കലാക്കുന്നത് ഉള്‍പ്പെടെ ഇറാനില്‍ വലിയ തോതില്‍ ചാരവൃത്തി നടത്താന്‍ ഇതിലൂടെ ഇസ്രായേലിന് സാധിച്ചു. രാജ്യത്ത് വലിയ മാഫിയാ സംഘമുണ്ട്. രാജ്യത്ത് ആണവ ശാസ്ത്രജ്ഞരുടെ വധത്തിലും നതാന്‍സ് ആണവ നിലയത്തിലുണ്ടായ സ്ഫോടനങ്ങളിലും തങ്ങള്‍ക്കുള്ള പങ്ക് അഴിമതിക്കാരായ ഈ സുരക്ഷാ മാഫിയ വിശദീകരിക്കണം.

തുര്‍ഖുസാബാദില്‍ നിന്നും സ്പേസ് ഓര്‍ഗനൈസേഷനില്‍ നിന്നുള്ള സുപ്രധാന രേഖകള്‍ ഈ സംഘങ്ങള്‍ കവര്‍ന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന രേഖകളാണിവയെന്നും നജാദ് പറഞ്ഞു.

ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയ്യയെ തെഹ്റാനില്‍ വെച്ച് കൃത്യമായ ആക്രമണത്തിലൂടെ വധിക്കാന്‍ ഇസ്രായേലിന് സാധിച്ചിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ ഹനിയ്യ താമസിക്കുന്ന മുറി കൃത്യമായി ഇസ്രായേല്‍ മനസ്സിലാക്കിയത് ഇറാനിലുള്ള ഒറ്റുകാരുടെ സഹായത്തോടെയാണെന്നാണ് റിപോര്‍ട്ട്.

ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് റഈസിയുടെ വധത്തിലും ഇസ്രായേലിന് പങ്കുള്ളതായി ആരോപണമുണ്ട്. ഹിസ്ബുല്ലയുടെ ഉന്നത തലത്തിലും നുഴഞ്ഞുകയറാന്‍ മൊസാദിന് കഴിഞ്ഞിട്ടുണ്ട്.

ഇറാന്‍ ചാരന്റെ സഹാത്തോടെയാണ് അതീവ സൂക്ഷമമായ ആക്രമണത്തിലൂടെ ഹസന്‍ നസ്റല്ല അടക്കം ഹിസ്ബുല്ല നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതെന്നാണ് റിപോര്‍ട്ട്. ഹിസ്ബുല്ലയുടെ വാക്കിടോക്കികളിലും പേജറുകളിലും സ്‌ഫോടനം നടത്തിയതിലും ഈ ചാര ശൃംഖലയ്ക്ക് വലിയ പങ്കുണ്ട്.