ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്ങിന് രണ്ടുമാസത്തിനിടെ രണ്ടാം തവണയും പരോൾ. 40 ദിവസത്തെ പരോളാണ് അധികൃതർ ഗുർമിത് സിങ്ങിന് അനുവദിച്ചിരിക്കുന്നത്.
|
തന്റെ അനുയായികളായ രണ്ടു സ്ത്രീകളെ ബലാൽസംഗം ചെയ്തതിനും മാനേജരെയും മാധ്യമപ്രവർത്തകനെയും വധിച്ചതിനും 20 വർഷത്തെ തടവ് അനുഭവിച്ചുവരികയാണ് ഗുർമിത് സിങ്. 2022 നവംബർ 25നാണ് 40 ദിവസത്തെ പരോളിനു ശേഷം ഇയാൾ ജയിലിൽ തിരിച്ചെത്തിയത്.
ഒക്ടോബർ 14ന് ജയിൽ മോചിതനായ ഇയാൾ ഉത്തർപ്രദേശിലെ തന്റെ ആശ്രമത്തിലേക്കായിരുന്നു നേരെ പോയത്. ആശ്രമത്തിലെത്തി നിരവധി ബിജെപി നേതാക്കൾ ഗുർമിത് സിങ്ങിനെ കണ്ട് ആശിർവാദം തേടിയിരുന്നു. പ്രബലമായ വോട്ടുബാങ്കാണ് ദേരാ സച്ചാ സൗദ അണികൾ. ഗുർമീത് റാം റഹീമിന്റെ പരോളുകളിലൂടെ ഈ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി മാറ്റാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്ന് ആരോപണങ്ങളുയർന്നിരുന്നു.



