|
വീട്ടിൽ ഓമനിച്ചുവളർത്തിയ കങ്കാരു 77കാരനെ ആക്രമിച്ചു കൊലപ്പെടുത്തി. ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്‌മണ്ടിലാണ് സംഭവം. ഇവിടെയൊരു വീട്ടിലെ പറമ്പിലാണ് വയോധികനെ ഗുരുതരമായ പരിക്കുകളോടെ ബന്ധു കണ്ടെത്തിയത്. ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.
ആക്രമിച്ച കംഗാരുവിനെ ഇവിടെ കണ്ടതായി പൊലീസും ആംബുലൻസ് ജീവനക്കാരും വ്യക്തമാക്കി. പരിക്കേറ്റയാളുടെ അടുത്തേക്ക് ചെന്ന ആംബുലൻസ് ജീവനക്കാരെയും കംഗാരു ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. 86 വർഷത്തിനിടയിലെ ആദ്യത്തെ കംഗാരു ആക്രമണം ആണിതെന്നാണ് റിപ്പോർട്ട്.
കംഗാരു ആക്രമണ സ്വഭാവം കാണിച്ചതിനാൽ വെടിവച്ച് കൊല്ലേണ്ടി വന്നെന്നും പൊലീസ് വ്യക്തമാക്കി. ഈ കംഗാരുവിനെ ഇയാൾ വളർത്തിയിരുന്നതാണെന്നാണ് കരുതുന്നത്. ഏത് വിഭാഗത്തിൽപ്പെട്ട കംഗാരുവാണിതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ചാരനിറത്തിലുള്ള പടിഞ്ഞാറൻ ആൺ കംഗാരുവിന് 2.2 മീറ്റർ (ഏഴ് അടിയിൽ കൂടുതൽ) വരെ നീളവും 70 കിലോ (154 പൗണ്ട്) വരെ ഭാരവും ഉണ്ടാകും.
ഇതിനു മുമ്പ് 1936ലാണ് കംഗാരുവിന്റെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പറയുന്നു. ന്യൂ സൗത്ത് വെയിൽസിലായിരുന്നു സംഭവം. ആക്രമിക്കപ്പെട്ട 38കാരനായ വില്യം ക്രൂക്ക്‌ഷാങ്ക് മാസങ്ങൾക്ക് ശേഷം ആശുപത്രിയിൽ മരിച്ചുവെന്ന് സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഒരു വലിയ കംഗാരുവിൽ നിന്ന് രണ്ട് നായ്ക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ താടിയെല്ലിന് പൊട്ടലും തലയ്ക്ക് സാരമായ പരിക്കുമേറ്റിരുന്നു.



