സൻആ: യെമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് പ്രസ്താവന ഇറക്കിയതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ചു തലാലിന്റെ സഹോദരൻ മെഹ്‌ദി.
|
നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് പൂർണമായി റദ്ദ് ചെയ്തതതെന്നും തലസ്ഥാനമായ സൻആയിൽ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് ഓഫീസ് അറിയിച്ചത്. “ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്”- എന്നാണ് കാന്തപുരത്തിന്റെ ഓഫീസിൽനിന്നും പുറത്തുവരുന്ന വിവരം. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാൻ ധാരണയായി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക എന്നീ വിവരങ്ങളാണ് കാന്തപുരത്തിന്റെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, കേന്ദ്ര വിദേശകാര്യമന്ത്രാലയം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. റദ്ദാക്കിയ വാർത്ത തങ്ങൾ അറിയില്ലെന്നും കാന്തപുരവുമായി അടുത്ത് ബന്ധമുള്ള യമനി പണ്ഡിതൻ ഉമർ ഹഫീളിന് ഞങ്ങൾ പ്രതിനിധീകരിക്കുന്നില്ല എന്നുമാണ് മെഹ്‌ദി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഇപ്പോഴത്തെ മാധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നു നേരത്തെയും മെഹ്‌ദി പറഞ്ഞിരുന്നു. എന്നാൽ ഉമർ ഹഫീളിനോടുള്ള, ഷിയാ വിശ്വാസിയായ മെഹ്‌ദിയുടെ അഭിപ്രായ വ്യത്യാസം ആണ് ഈ പ്രതികരണത്തിനു പിന്നിലെന്നും റിപ്പോർട്ട് ഉണ്ട്.
നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കേന്ദ്രസർക്കാർ നേരത്തെ തള്ളിയിരുന്നു. ഇതിനിടെ ആണ് വധശിക്ഷ റദ്ദാക്കിയെന്നു റിപ്പോർട്ട് പുറത്തുവരുന്നത്.
Kanthapuram office says Nimishapriya’s death sentence has been cancelled; Centre fails to confirm


