ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യും പഞ്ചാബ് നാഷനല്‍ ബാങ്കിലും കോടികളുടെ ക്രമക്കേട് നടന്നതായി കര്‍ണാടക സര്‍ക്കാര്‍.(Karnataka ordered to stop all transactions with SBI and PNB banks) ഇതേ തുടര്‍ന്ന് എസ്.ബി.ഐ, പി.എന്‍.ബി ബാങ്കുകളുമായുള്ള മുഴുവന്‍ ഇടപാടുകളും നിര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.
|
സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്-കോര്‍പ്പറേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യൂനിവേഴ്‌സിറ്റികള്‍ എന്നിവയ്ക്കാണ് നിര്‍ദേശം ബാധകം. ഫിനാന്‍സ് സെക്രട്ടറി പി.സി ജാഫറാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സപ്തംബര്‍ 20നുള്ളില്‍ ഈ ബാങ്കുകളിലെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് നിക്ഷേപം തിരികെ പിടിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. രണ്ട് ബാങ്കുകളിലും ഉണ്ടായ ക്രമക്കേടുകളാണ് ഇത്തരമൊരു നിര്‍ദേശത്തിന് കര്‍ണാടക സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നും ഇത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.
കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് പി.എന്‍.ബിയില്‍ 25 കോടി രൂപ ഒരു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമിട്ടിരുന്നു. 2021ല്‍ രാജാജിനഗര്‍ ബ്രാഞ്ചിലായിരുന്നു നിക്ഷേപം. ഇതിന് 12 കോടിയുടേയും 13 കോടിയുടേയും രണ്ട് റസീപ്റ്റുകളും നല്‍കി. ന്നാല്‍, കാലാവധി പൂര്‍ത്തിയായതിന് ശേഷം ഇതില്‍ 13 കോടി രൂപ ബാങ്ക് തിരികെ നല്‍കാന്‍ തയാറായില്ല. ബാങ്കിലെ ജീവനക്കാര്‍ തിരിമറിയിലൂടെ ണം തട്ടിയെടുത്തുവെന്നും എന്നാല്‍, റീഫണ്ട് നല്‍കാന്‍ അവര്‍ തയാറായില്ലെന്നും കര്‍ണാടക ആരോപിച്ചു.
സമാനമായ തട്ടിപ്പാണ് എസ്.ബി.ഐയിലും നടന്നത്. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരുവില്‍ 10 കോടി രൂപയാണ് നിക്ഷേപിച്ചത്. 2013 ആഗസ്തിലായിരുന്നു പണം ബാങ്കിലിട്ടത്. കാലാവധി പൂര്‍ത്തിയായതിന് ശേഷം പണം തിരികെയെടുക്കാന്‍ ചെന്നപ്പോള്‍ സ്വകാര്യ കമ്പനി വ്യാജ രേഖകളുണ്ടാക്കി അത് തട്ടിയെടുത്തുവെന്ന് മനസിലായി.
എന്നാല്‍, തട്ടിപ്പ് നടന്നിട്ടും റീഫണ്ട് നല്‍കാന്‍ എസ്.ബി.ഐയും തയാറായില്ല. ഇതേതുടര്‍ന്നാണ് രണ്ട് ബാങ്കുകളിലേയും അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.





