|
കൊച്ചി: സിപിഎമ്മിനേയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തിയ
കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസിൽ എം എം വർഗീസും പി കെ ബിജുവും ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരായേക്കും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇരുവർക്കും നിർദേശം നൽകിയത്.
കേസുമായി ബന്ധപ്പെട്ട് മുൻ എംപിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പികെ ബിജു, സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജൻ എന്നിവരെ ഇഡി മണിക്കൂറുകളോളം കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു.
വ്യാഴാഴ്ച ബിജുവിനെ 8 മണിക്കൂറിലധികം അണ് ചോദ്യം ചെയ്തത്
കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാർ 2020ൽ ബിജുവിന് 5 ലക്ഷം രൂപ നൽകിയെന്ന് അറസ്റ്റിലായ സിപിഎം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടെ വർഗീസിന്‍റെ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡിയുടെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് തന്നെ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു. തുടർന്ന് 5 കോടിയോളം വരുന്ന സിപിഎം ൻ്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വാദം. ഈ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് ഇതെല്ലാം എന്നാണ് സിപിഐഎമ്മിൻ്റെ നിലപാട്.


