|
കൊച്ചി: അമ്മ കഥാപാത്രങ്ങൾ ചെയ്ത് സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം പിടിച്ച കവിയൂർ പൊന്നമ്മക്ക് ഇന്ന് കേരളം വിട നൽകും. രാവിലെ 9 മണിക്ക് കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. 12 മണിവരെ ഇവിടെ ആകും മൃതദേഹം.
തുടർന്ന് സംസ്കാരം നടക്കും. വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ ആണ് അന്ത്യകർമം നടക്കുക. നിലവിൽ എറണാകുളം ലിസി ആശുപത്രിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങളാൽ ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകളുടെ ഉൾപ്പെടെ അമ്മ കഥാപാത്രങ്ങൾ ചെയ്ത കവിയൂർ പൊന്നമ്മ, ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. 14-ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു ആണ് പിന്നീട് സിനിമയിൽ വന്നത്.
KPAC നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ മോളിവുഡിൽ എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യത്തെ ചിത്രം. 1964 ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.
നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി മരിച്ചു.
കവിയൂർ പൊന്നമ്മ നിര്യാണത്തിൽ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ അനുശോചനം അറിയിച്ചു.


