വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ ഇങ്ങനെയാകുമോ പ്രവര്‍ത്തിക്കുകയെന്ന് പോലീസിനോട് ഹൈക്കോടതി. കാസര്‍കോട് പൈവെളിഗെയിലെ 15കാരിയെ ഫെബ്രുവരി 12 കാണാതാവുകയും കണ്ടെത്താനാവാതെ വരികയും ചെയ്തതോടെ മാതാവ് നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതി പോലീസിനെ കുടഞ്ഞത്. പെണ്‍കുട്ടിയെ കാണാതായി 26 ദിവസത്തിനു ശേഷം തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞദിവസമായിരുന്നു. 15കാരിക്കൊപ്പം കാണാതായ 42കാരനായ അയല്‍വാസി പ്രദീപിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി.
|
സംഭവത്തില്‍ ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടുകയും ചെയ്തു. കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പോലീസ് ഇങ്ങനെയാകുമോ പ്രവര്‍ത്തിക്കുകയെന്നു ചോദിച്ച കോടതി നിയമത്തിനുമുന്നില്‍ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം, കാസര്‍കോട് പൈവളിഗെയിലെ 15കാരിയുടെയും യുവാവിന്റെയും മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് 20ദിവസത്തിലധികം പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോലീസ് സര്ജന് ഡോ. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഉണങ്ങിയ നിലയില്‍ ആണ് മൃതദേഹങ്ങളുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്ന് ഇരുവരുടെയും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു. കേസിന്റെ ആദ്യം മുതല്‍ കാണിച്ച അതേ ഇടത്തുതന്നെയാണ് പിന്നീടും മൊബൈല്‍ ലൊക്കേഷന്‍ കാണിച്ചിരുന്നും അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതിനിടെയാണ് ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടത്.
ALSO READ: കാസര്‍കോട് നിന്നും കാണാതായ 15കാരിയും 42 കാരനും മരിച്ച നിലയില്‍; സംഭവം കാണാതായി 26 മത്തെ ദിവസം


