|
തൃശ്ശൂർ: BJP യേയും സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും പ്രതിസ്ഥാനത്തുള്ള കൊടകര
കുഴൽപ്പണക്കേസിൽ പാർട്ടിക്കും അദ്ദേഹത്തിനും എതിരെ കനത്ത തെളിവുകൾ. കേസിൽ അന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ബന്ധം വിശദീകരിക്കുന്ന നിരവധി രേഖകൾ ആണുള്ളത്.
ഏഴാം സാക്ഷിയായി കെ. സുരേന്ദ്രനെ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ 145-ാം സാക്ഷിയാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ കെ.എസ്. ഹരികൃഷ്ണനെയാണ്. രണ്ടാംസാക്ഷി ധർമരാജൻ ഹവാല ഏജന്റാണെന്നും സുരേന്ദ്രന്റെ അറിവോടെയാണ് അയാൾ കർണാടകയിൽനിന്ന് ചാക്കുകളിൽ ആക്കി പണമെത്തിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ബി.ജെ.പി. സംസ്ഥാന കോർഡിനേറ്റിങ് സെക്രട്ടറി എം. ഗണേശ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദേശപ്രകാരമാണ് ധർമരാജൻ ബെംഗളൂരുവിൽനിന്ന് നിയമവിരുദ്ധമായി കള്ളപ്പണം എത്തിച്ചത്. കോഴിക്കോടുള്ള ഹവാല ഏജന്റുമാർ മുഖേന 23 കോടി രൂപയാണെത്തിയത്.
ധർമരാജന്റെ ഫോണിൽനിന്ന് കേസിലെ സാക്ഷികളുടെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ എത്തിയതിൻ്റെ രേഖകളും കുറ്റപത്രത്തിൽ ഉണ്ട്. ആറാം സാക്ഷി സുനിൽകുമാറുമായി ഏപ്രിൽ രണ്ടിനും മൂന്നിനുമിടയിൽ ഒൻപത് തവണ സംസാരം നടന്നു. ഹരികൃഷ്ണനുമായി പത്തുതവണയും സംസാരിച്ചു. ഗിരീശൻ നായരുമായി രണ്ടു തവണയും ഹവാല ഇടപാടുകാർ സംസാരിച്ചു.
തൃശ്ശൂർ ജില്ലാ ട്രഷററായ സുജയ് സേനനുമായി 15 തവണയാണ് സംസാരിച്ചത്. ആലപ്പുഴ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ കർത്തായുമായി ഒൻപതു തവണയും സംസാരിച്ചു. ഇതിൻ്റെയെല്ലാം കോൾ ഡീറ്റെയിൽസ് കുറ്റപത്രത്തിൽ ഉണ്ട്.
ധർമരാജൻ മറ്റൊരു ഫോണിൽനിന്ന് കെ. സുരേന്ദ്രന്റെ ഡ്രൈവർ ലിബീഷുമായി ആറു തവണ സംസാരിച്ചു. ഇതെല്ലാം ആകെ 361 സെക്കൻഡ് നീണ്ടുനിന്നു. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനുമായി ഒരുതവണയും സംസാരിച്ചതായും.കുറ്റപത്രത്തിൽ ഉണ്ട്.

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വൻ വെളിപ്പെടുത്തൽ നടത്തിയതോടെ ആണ് കേസ് വീണ്ടും കത്തി നിന്നത്. കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്നും പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും തിരൂര്‍ സതീഷ് പറഞ്ഞിരുന്നു.
സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തന്റെ പേരില്‍ നടപടി സ്വീകരിച്ചെന്ന് പറയുന്നതെന്ന് നുണയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഓഫീസിലേക്ക് പണമൊഴുകി. തൃശൂര്‍ ബി.ജെ.പി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നിട്ടുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് BJP മുന്‍ ജില്ലാ ട്രഷറര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി എനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സ്വാഭാവികമായി മാത്രമാണ് കാണുന്നത്. ജില്ലാ അധ്യക്ഷന്‍ പറയുന്നത് പോലെ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. കടം വാങ്ങിയിട്ടുണ്ടെന്നത് സത്യമാണ്. കാരണം സാമ്പത്തിക പരാധീനതകള്‍ മൂലമാണ് കടം വാങ്ങിയത്. പക്ഷേ അതും ചെറിയ തുകകളേ ഉള്ളൂ. കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരികെ കൊടുക്കാനുള്ള കഴിവും എനിക്കുണ്ട്.
രണ്ട് വര്‍ഷം മുമ്പ് എന്നെ പുറത്താക്കി എന്നാണല്ലോ ജില്ലാ അധ്യക്ഷന്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാര്‍ട്ടിക്ക് വേണ്ടി പണം അടച്ച ചലാന്‍ കയ്യിലുണ്ടെന്നും രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയാല്‍ അത് നടക്കുമോയെന്നും സതീഷ് ചോദിച്ചു. പാര്‍ട്ടിക്ക് വേണ്ടി പണം അടച്ചതിന്റെ ചലാനും സതീശ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി.


