|
ന്യൂയോര്‍ക്ക്: ചെസ്സിൽ ഇന്ത്യയെ വെല്ലാൻ ആരും ഇല്ലെന്ന് തെളിയിച്ചു ദൊമ്മരാജു ഗുകേഷിനു പിന്നാലെ മറ്റൊരു ചെസ്സിലെ വിശ്വകിരീടം കൂടി രാജ്യത്തേക്ക്. അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി ആണ് കിരീടം ചൂടിയത്. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ ആണ് അവർ പരാജയപ്പെടുത്തിയത്. 8.5 പോയന്റോടെ ആണ് ഹംപിയുടെ കിരീടനേട്ടം. 2019-ല്‍ മോസ്‌കോയില്‍ കിരീടം നേടിയ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്.

ചൈനയുടെ യു വെന്‍യുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന താരമെന്ന നേട്ടവും ഇതോടെ ഹംപിയെ തേടിയെത്തി.
കരിയറില്‍ ഉടനീളം റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്‌ബെക്കിസ്താനിലെ സമര്‍കണ്ടില്‍ വെള്ളിയും താരം സ്വന്തമാക്കിയിട്ടുണ്ട്.
Koneru Hampy wins the FIDE World Rapid Chess Championship


