26
Aug 2024
Mon
26 Aug 2024 Mon
ldf retains thodupuzha municipality chairman with muslim league support

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം മുസ്ലിം ലീഗിന്റെ പിന്തുണയോടെ നിലനിര്‍ത്തി എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ സബീന ബിഞ്ചുവിനെ ലീഗ് പിന്തുണച്ചതോടെ അവര്‍ നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ സബീന ബിഞ്ചു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക്കിനെയാണ് തോല്‍പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

UDF -13, LDF -12, BJP- 8, സ്വതന്ത്രന്‍- 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും തമ്മിലുള്ള ചര്‍ച്ച ഫലം കാണാത്തത്തിനെത്തുടര്‍ന്ന് ലീഗിന്റെ 5 കൗണ്‍സിലര്‍മാര്‍ സിപിഎമ്മിന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയത്.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 14 വോട്ട് നേടി. കോണ്‍ഗ്രസിലെ കെ. ദീപക്കിന് 10 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടില്‍ പുറത്തായ ലീഗ് അവസാന റൗണ്ടില്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയായിരുന്നു.

സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനീഷ് ജോര്‍ജിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണ നല്‍കിയിരുന്നത്. കൈക്കൂലി കേസില്‍ വിജിലന്‍സ് രണ്ടാം പ്രതിയാക്കിയതോടെ എല്‍ഡിഎഫ് ചെയര്‍മാനുള്ള പിന്തുണ പിന്‍വലിക്കുയുംചെയ്തു. ശേഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. പിന്നാലെ സനീഷ് ജോര്‍ജ് രാജിവയ്ക്കുകയായിരുന്നു.

ഈ ഒഴിവിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനായി തിരഞ്ഞെടുപ്പ് നടന്നത്. കൗണ്‍സിലില്‍ 13 പേരുടെ അംഗബലമുള്ള UDFല്‍നിന്ന് ചെയര്‍മാന്‍ വരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസും ലീഗും ചെയര്‍മാന്‍ സ്ഥാനത്തിനായി രംഗത്തു വരികയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ തമ്മില്‍ ഉന്തുംതള്ളും നടന്നു. ‘സിപിഎം ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചാണു ലീഗ് നേതാക്കള്‍ നഗരത്തിലൂടെ പ്രകടനം നടത്തിയത്.

ldf retains thodupuzha municipality chairman with muslim league support