24
Aug 2023
Mon
24 Aug 2023 Mon

ഫ്‌ളോറിഡ: ഇന്റര്‍ മയാമിയെ ലീഗ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ച് ലയണല്‍ മെസ്സി മാജിക്. എഫ് സി ഡല്ലാസിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നാണ് ജയം. നേരത്തെ മല്‍സരം 4-4ന് അവസാനിച്ചിരുന്നു. തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് മല്‍സരം നീങ്ങിയത്. മെസ്സി മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് ടീമിന്റെ രക്ഷകനായത്.
ഡലാസിന് എതിരെ മെസ്സി, ബുസ്‌കെറ്റ്സ്സ് ആല്‍ബ എന്നിവര്‍ ആദ്യ പതിനൊന്നില്‍ കളിക്കാന്‍ ഇറങ്ങി. ഇരു ടീമുകളും മികച്ചു നില്‍ക്കുന്ന മത്സരത്തില്‍ കൂടുതല്‍ നേരം പന്ത് കൈവശം വെച്ചത് മയാമി ആയിരുന്നു. ആറാം മിനിറ്റില്‍ ആല്‍ബയുടെ പാസില്‍ നിന്നു ബോക്‌സിനു പുറത്ത് നിന്നുള്ള ഷോട്ടില്‍ നിന്നു മെസ്സി മയാമിയെ മുന്നില്‍ എത്തിച്ചു. എന്നാല്‍ 37 മത്തെ മിനിറ്റില്‍ ഫകുണ്ടോയുടെ ഗോളില്‍ സമനില പിടിച്ച ഡലാസ് 45 മത്തെ മിനിറ്റില്‍ ബെര്‍ണാര്‍ഡിന്റെ ഗോളില്‍ മത്സരത്തില്‍ മുന്നിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രണ്ടാം പകുതിയില്‍ അലന്‍ വെലസ്‌കോയുടെ ഫ്രീകിക്കില്‍ ഡലാസ് 3-1 നു മുന്നില്‍ എത്തി. 2 മിനിറ്റിനുള്ളില്‍ മെസ്സി സൃഷ്ടിച്ച അവസരത്തിനു ഒടുവില്‍ ആല്‍ബയുടെ പാസില്‍ നിന്നു ബെഞ്ചമിന്‍ മയാമിക്ക് ആയി ഒരു ഗോള്‍ മടക്കി. എന്നാല്‍ 68 മത്തെ മിനിറ്റില്‍ റോബര്‍ട്ട് ടെയ്ലര്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ മയാമി വീണ്ടും പ്രതിരോധത്തില്‍ ആയി. മത്സരത്തില്‍ 80 മത്തെ മിനിറ്റില്‍ മാര്‍കോ ഫര്‍ഫാന്റെ സെല്‍ഫ് ഗോള്‍ പിറന്നതോടെ മയാമി പ്രതീക്ഷ തിരിച്ചു പിടിച്ചു. ഈ ഗോളിനും മെസ്സി തന്നെയാണ് വഴി ഒരുക്കിയത്.

തുടര്‍ന്ന് 85 മത്തെ മിനിറ്റില്‍ റോബര്‍ട്ട് ടെയ്ലറിനെ വീഴ്ത്തിയതിന് മയാമിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തന്റെ പഴയ ഫ്രീക്കുകള്‍ ഓര്‍മ്മിപ്പിച്ച ലയണല്‍ മെസ്സി അതുഗ്രന്‍ ഫ്രീകിക്ക് ഗോളിലൂടെ മത്സരത്തില്‍ മയാമിക്ക് സമനില ഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് മത്സരത്തില്‍ വിജയഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും ആവാതിരുന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. രണ്ടാം പെനാല്‍ട്ടി എടുത്ത ഡലാസ് താരം പെനാല്‍ട്ടി പാഴാക്കിയപ്പോള്‍ മെസ്സി അടക്കം എല്ലാ മയാമി താരങ്ങളും പെനാല്‍ട്ടി ലക്ഷ്യം കണ്ടു.