ലണ്ടൻ: കടുത്ത ലൈംഗിക ആരോപണങ്ങളെ തുടർന്ന് ലിവർപൂൾ ബിഷപ്പ് മലയാളിയായ ജോൺ പെരുമ്പളത്ത് രാജിവെച്ചു. ആരോപണങ്ങൾക്കൊടുവിൽ തൻ്റെ കീഴിലുള്ള രൂപതയിലെ മുതിർന്ന വൈദികർ ഉൾപ്പെടെ പെരുമ്പളത്തിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. രണ്ടുപേരാണ് നിലവിൽ ബിഷപ്പിനെതിരെ പരസ്യമായി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അതിലൊന്ന് സഭയിലെ വനിതാ ബിഷപ്പിന്റേതാണ്. മറ്റൊന്ന് ചർച്ചുമായി ഏത് സമയവും ബന്ധമുള്ള മറ്റൊരു സ്ത്രീയും.
|
ഇതേത്തുടർന്ന് ആണ് തൽസ്ഥാനത്തു നിന്നും ബിഷപ്പ് മാറിനിൽക്കണമെന്ന ആവശ്യം മുതിർന്ന വൈദികർ അടങ്ങുന്ന സംഘം ആവശ്യപ്പെട്ടത്. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തിൽ അന്വേഷണം പൂർണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനിൽക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിർന്ന വൈദികർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
തന്റെ സമ്മതമില്ലാതെ ബിഷപ്പ് തന്നെ ചുംബിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ആരോപണം. മറ്റൊരു വനിതാ ബിഷപ്പും ഇതേ രീതിയിൽ തന്നെ ലൈംഗികമായി അതിക്രമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി മറ്റൊരു വിവാദത്തിൽപ്പെട്ട് രാജിവച്ച് മൂന്നു മാസത്തിനുള്ളിൽ ആണ് മറ്റൊരു ബിഷപ്പ് പെരുമ്പളത്തും പുറത്താകുന്നത്.
2023-ൽ ലിവർപൂളിലെ ബിഷപ്പായി സ്ഥാനമേറ്റ പെരുമ്പളത്ത്, പോലീസ് തന്നെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന മറുപടിയാണ് നൽകുന്നത്. തന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇംഗ്ലണ്ടിലെ ബ്രാഡ്‌വൽ ആസ്ഥാനമായുള്ള ചെംസ്ഫോർഡ് രൂപതയുടെ സഹായ മെത്രാനായി 2028 ൽ ഡോ. ജോണിനെ സഭയുടെ അധ്യക്ഷയായ എലിസബത്ത് രാജ്ഞി ആണ് നിയമിച്ചത്.
2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് ചെങ്ങന്നൂരിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ജോൺ പെരുമ്പലത്ത്.
പുണെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫോ. ജോൺ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സിഎൻഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന ഇദ്ദേഹം ഉപരിപഠനാർഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.


