25
Sep 2024
Sat
25 Sep 2024 Sat
M A Yusuffali visits Kaithapram Damodaran Namboothiri at his home

കോഴിക്കോട് : മണ്ണിനോടും പ്രകൃതിയോടും ഇഴുകിചേർന്ന് നിൽക്കുന്ന തിരുവണ്ണൂരിലെ കാരുണ്യം വീട്ടിലേക്ക് അപ്രതീക്ഷിതമായാണ് എം.എ യൂസഫലി എത്തിയത്. തിരക്കുകൾക്കിടയിലും കോഴിക്കോടെത്തിയ ഉടനെ ആദ്യം ആഗ്രഹിച്ചതും പ്രിയമിത്രത്തെ കാണാൻ. അതിഥിയായെത്തിയ കച്ചവടത്തിന്റെ കലാകാരനെ ഹൃദയംനിറഞ്ഞ സംഗീതത്തോടെ കൈതപ്രം സ്വീകരിച്ചു. ലുലുവിനുള്ള സ്വാഗതം ഗാനം കൈതപ്രത്തിൻറെ ശിഷ്യർ ഏറ്റുപാടിയത് മനംനിറഞ്ഞ് കേട്ടിരുന്നു എം.എ യൂസഫലി. പിന്നാലെ പ്രിയസുഹൃത്തിന് കൈയ്യിൽ കരുതിയ മുത്ത് പതിച്ച സഫ്ടിക ശിൽപ്പം സമ്മാനിച്ചു. സൗഹൃദസംഗമത്തിന്റെ നേർസാക്ഷ്യമായി മാറി കൈതപ്രത്തിന്റെ വസതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന തിരക്കുകൾക്കിടയിലാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വീട് എം.എ യൂസഫലി സന്ദർശിച്ചത്. മികച്ച സുഹൃദ്ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. പ്രായത്തിൽ അനുജനാണെങ്കിലും സ്നേഹവും ബഹുമാനവും കൊണ്ട് ഇക്കയെന്നാണ് യൂസഫലിയെ കൈതപ്രം ദാമോദരൻ നമ്പൂതിരി വിളിക്കുന്നത്.

കോഴിക്കോട് എത്തിയ ഉടനെ തന്നെ നേരിൽ കാണാൻ യൂസഫലി എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. ലുലു കോഴിക്കോട് തുറക്കുന്നുവെന്ന് അറിഞ്ഞപ്പോൾ സ്വന്തം കുടുംബത്തിലെ സംഭവം നടക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്ന് കൈതപ്രം കൂട്ടിചേർത്തു. ഭൗതികതയുടെ ഉത്യുഗശ്രംഖത്തിൽ എത്തിയപ്പോഴും ആത്മീയത വിടാത്ത മതത്തിന്റെ സത്ത വിടാത്ത മതേതരത്വമുള്ള വലിയ മനുഷ്യനാണ് എം.എ യൂസഫലിയെന്ന് കൈതപ്രം വ്യക്തമാക്കി.

പ്രിയസുഹൃത്തിന് പരിശുദ്ധമായ മുത്താണ് എം.എ യൂസഫലി സമ്മാനിച്ചത്. മഴനീർ തുള്ളിയെ മുത്തായി മാറ്റും നന്മണിചിപ്പിയെ പോലെ എന്ന തന്റെ ഗാനം ഉപമിച്ചാണ് കൈതപ്രം നമ്പൂതിരി സുഹൃത്തിന്റെ സമ്മാനം ഏറ്റുവാങ്ങിയത്. മഴത്തുള്ളിയുടെ തപസ് പോലെ യൂസഫലിയുടെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് ലുലുവിന്റെ വിജയമെന്നും സമ്മാനം ഹൃദയത്തിൽ സൂക്ഷിക്കുമെന്നും കൈതപ്രം നമ്പൂതിരി വ്യക്തമാക്കി. ജീവിതത്തിലെ എണ്ണപ്പെട്ട നിമിഷമായി ഈ കൂടിക്കാഴ്ചയെ കണക്കാക്കുന്നുവെന്നും അദേഹം കൂട്ടിചേർത്തു. ഏറെ നേരെ കൈതപ്രം നമ്പൂതിരിക്കും കുടുംബത്തിനൊപ്പം വിശേഷങ്ങൾ പങ്കിട്ട ശേഷമാണ് യൂസഫലി മടങ്ങിയത്.