01
Jul 2023
Mon
01 Jul 2023 Mon

തൊഴില്‍രഹിതയായ ഭാര്യക്ക് നാലുവര്‍ഷത്തോളം ശമ്പളം നല്‍കി യുവാവ് താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത് നാലു കോടിയിലേറെ രൂപ. ഡല്‍ഹിയിലാണ് സംഭവം. കഴിഞ്ഞ ഡിസംബറിലാണ് കമ്പനി ഉടമകള്‍ ജീവനക്കാരന്‍ നടത്തിവന്ന തട്ടിപ്പ് കണ്ടെത്തിയത്. കമ്പനിയുടെ പേറോളില്‍ ഭാര്യയുടെ പേരും അക്കൗണ്ട് നമ്പരും കൊടുത്തായിരുന്നു ഇയാള്‍ 10 വര്‍ഷത്തോളം ചെയ്യാത്ത ജോലിക്ക് ശമ്പളം തട്ടിയെടുത്തുകൊണ്ടിരുന്നത്. ആഭ്യന്തര അന്വേഷണം നടത്തിയ കമ്പനി കഴിഞ്ഞയാഴ്ച ജീവനക്കാരനെതിരേ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി കമ്പനികളിലേക്ക് തൊഴിലാളികളെ വിതരണം ചെയ്തിരുന്ന മാന്‍പവര്‍ഗ്രൂപ്പ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനായ രാധാബല്ലവ് നാഥ് ആണ് തട്ടിപ്പ് നടത്തിയത്. 2008ലാണ് ഇയാള്‍ ഫിനാന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് മാനേജരായി ജോലിക്കു ചേര്‍ന്നത്. വൈകാതെ തന്നെ ഇയാൾക്ക് മാനേജരായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.

തുടര്‍ന്നാണ് ഇയാള്‍ തൊഴില്‍രഹിതയായ ഭാര്യക്ക് കമ്പനി ചെലവില്‍ ചെയ്യാത്ത ജോലിക്ക് മാസംതോറും ശമ്പളം നല്‍കിവന്നിരുന്നത്. രണ്ടുമൂന്ന് ഘട്ടങ്ങളിലായുള്ള സ്ഥിരീകരണത്തിനു ശേഷം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് പണമയയ്ക്കുന്നതിന് ബാങ്കിലേക്ക് ലിസ്റ്റ് അയയ്ക്കുന്നത് രാധാബല്ലവ് ആയിരുന്നു. ഈ സമയം ലിസ്റ്റില്‍ കൃത്രിമം നടത്തിയാണ് ഇയാള്‍ ഭാര്യയുടെ പേരും അക്കൗണ്ട് നമ്പരും ചേര്‍ത്തിരുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. തന്റെ ശമ്പളത്തിലും ഇയാള്‍ കൃത്രിമം നടത്തിയിരുന്നു.

10 വര്‍ഷത്തോളം തട്ടിപ്പ് നടത്തിയ ഇയാള്‍ അതിവിദഗ്ധമായി തട്ടിപ്പ് മറച്ചുവയ്ക്കുകയും ചെയ്തിരുന്നു. പിടിക്കപ്പെട്ടതോടെ 2022 ഡിസംബറില്‍ ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഭാര്യയുടെ ശമ്പളമായി 3.6 കോടി രൂപയും സ്വന്തം ശമ്പളത്തില്‍ കൃത്രിമം കാട്ടി 60 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തുവെന്ന് കമ്പനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.