ഡല്‍ഹി: വടക്കൻ ഡൽഹിയിൽ ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. നഗരത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് 52കാരനായ വീട്ടുടമ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം മുനക് കനാലില്‍ തള്ളിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
|
ഡിസംബര്‍ 12നാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കനാലിൽ തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പെൺകുട്ടിയുടെ കുടുംബവും അയൽവാസികളും സ്വരൂപ് നഗറിന് സമീപം ജിടി കർണാൽ റോഡ് 3- 4 മണിക്കൂർ ഉപരോധിച്ചു. പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും മൃതദേഹം എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. മൃതദേഹം ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കളും രണ്ട് ഇളയ സഹോദരന്മാരും അടങ്ങുന്നതാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. സംഭവദിവസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കിയ ശേഷം അമ്മ 1.30ഓടെ ജോലിക്ക് പോയി. രണ്ടു വയസുകാരനായ മകനെയും കൂടെക്കൊണ്ടുപോയിരുന്നു. ആറു വയസുള്ള കുട്ടി ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങി. വൈകിട്ട് അഞ്ചിന് എഴുന്നേറ്റപ്പോള്‍ സഹോദരിയെ കാണാതെ കരയാന്‍ തുടങ്ങി.
അയല്‍വാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. രാത്രി 8.30ഓടെ സ്വരൂപ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ ഒരാൾ കാറില്‍ കയറ്റിപ്പോവുന്നത് കണ്ടു. ദൃശ്യങ്ങള്‍ മാതാപിതാക്കളെ കാണിച്ചപ്പോള്‍ വീട്ടുടമയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.





