22
Dec 2024
Sun
22 Dec 2024 Sun

മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗായ ലാലിഗയിലും വമ്പന്‍മാര്‍ക്ക് സമനില. പ്രീമിയര്‍ ലീഗില്‍ കഷ്ടകാലം വേട്ടയാടുന്ന മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസുമായാണ് സമനിലയില്‍ പിരിഞ്ഞത്. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ബാഴ്‌സലോണയോട് റയല്‍ ബെറ്റീസും സിമനില പിടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാഞ്ചസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും രണ്ട് ഗോള്‍ വീതം നേടിയാണ് സമനില നേടിയത്. സ്വന്തം തട്ടകമായ സെല്‍ഹൂസ്റ്റ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഡാനിയല്‍ മ്യൂനസ്(4), മാക്‌സെന്‍സ് ലക്‌റോക്‌സ്(56) എന്നിവരാണ് പാലസിനായി ഗോള്‍നേടിയത്. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട്(30), റീകോ ലെവിസ്(68) എന്നിവര്‍ സിറ്റിക്കായും വലകുലുക്കി. ലെവിസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ അവസാന മിനിറ്റുകളില്‍ പത്തുപേരുമായാണ് സിറ്റി കളിച്ചത്.

ലീഗില്‍ ഇതുവരെ നടന്ന ഒന്‍പത് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഇതുവരെ സിറ്റിക്ക് നേടാനായത്. കളിതുടങ്ങി സിറ്റിയെ ഞെട്ടിച്ച് നാലാംമിനിറ്റില്‍ തന്നെ പാലസ് ലക്ഷ്യംകണ്ടു. ഹ്യൂസിന്റെ പാസ് സ്വീകരിച്ച് ഡാനിയല്‍ മ്യൂനസാണ് ഗോള്‍നേടിയത്. 30ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടിലൂടെ സിറ്റി സമനില പിടിച്ചു. ന്യൂനസിന്റെ ക്രോസ് ഉയര്‍ന്നുചാടി വലയിലെത്തിക്കുകായിരുന്നു. രണ്ടാം പകുതിയില്‍ 56ാം മിനിറ്റില്‍ ഹ്യൂസിന്റെ അസിസ്റ്റില്‍ ലക്‌റോക്‌സിലൂടെ വീണ്ടും പാലസ് മുന്നിലെത്തിയെങ്കിലും 68മത്തെ മിനിറ്റില്‍ റികോ ലെവിസിന്റെ തകര്‍പ്പനടി പാലസ് ഗോളിക്ക് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.


മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ ബ്രെന്‍ഡ് ഫോര്‍ഡ് കീഴടക്കി. രണ്ടിനെതിരെ നാല് ഗോളിനാണ് ജയം. സതാംപ്ടണെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ആസ്റ്റണ്‍ വില്ല വിജയവഴിയില്‍ തിരിച്ചെത്തി

അതേസമയം, സ്വന്തം തട്ടകമായ എസ്റ്റാഡിയോ ബെനിറ്റോ വില്ലമറിനില്‍ നടന്ന മത്സരത്തിലാണ് കരുത്തരായ ബാഴ്‌സയെ അവസാന മിനിറ്റില്‍ ബെറ്റീസ് പിടിച്ചുകെട്ടിയത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി(39), ഫെറാന്‍ ടോറസ്(82) എന്നിവരാണ് ബാഴ്‌സക്കായി വലകുലുക്കിയത്. പെനാല്‍റ്റിയില്‍ ജിയോവാനി ലോസെന്‍സോയിലൂടെ(68) ബെറ്റീസ് ആദ്യ ഗോള്‍ മടക്കി. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് അസാനെ ഡിയാവോയിലൂടെ(90+4) റയല്‍ ബെറ്റീസ് കളി സമനിലയിലാക്കിയത്.

ലാലിഗയിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ റയല്‍ മഡ്രിഡിന് ഉജ്വലവിജയം. 17 മത്സരങ്ങളില്‍നിന്ന് 38 പോയിന്റോടെ ബാഴ്‌സയാണ് ഒന്നാമത്. റയലിനായി തുര്‍ക്കി കൗമാരതാരം അര്‍ദ ഗുലര്‍ (56, 90+1) ഇരട്ട ഗോള്‍ നേടി. ജൂഡ ബെല്ലിങ്ങാം (36) ആണ് മൂന്നാമത്തെ ഗോളിനുടമ. 16 മത്സരങ്ങളില്‍നിന്ന് 36 പോയിന്റുമായി റയല്‍ മഡ്രിഡ് ആണ് രണ്ടാംസ്ഥാനത്ത്. 15 മത്സരം മാത്രം കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് 32 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്.

Manchester City draws again; Barca loses in injury time