ബെംഗളൂരു: മംഗളൂരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന അഷ്‌റഫ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍. ( Mangaluru Police: No evidence that slain Ashraf raised pro-Pak slogans) സംഘ്പരിവാര്‍ പ്രചാരണം കളവാണെന്ന് വ്യക്തമാക്കുന്നതാണ് കമ്മീഷണറുടെ പ്രതികരണം.
|
വിദ്വേഷ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് പോലീസ് സൂചന നല്‍കി. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മംഗളൂരുവിലും പരിസരത്തും പ്രതിഷേധം തുടരുകയാണ്.
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ആര്‍എസ്എസ്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും, നടപടി എടുക്കാത്തതില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്.
കേസില്‍ 20 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പ്രതികള്‍ ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ്. ക്രിക്കറ്റ് ബാറ്റ് കൊണ്ടും മരത്തടികള്‍ കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചാണ് അഷ്‌റഫിനെ കൊലപ്പെടുത്തിയത്. നാട്ടുകാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മര്‍ദനം തുടരുകയായിരുന്നുവെന്നാണ് വിവരം.
തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. മര്‍ദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം ആഗ്രവാള്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നത് ഗ്രൗണ്ടിന് സമീപം വച്ചിരുന്ന വെള്ളം അഷ്‌റഫ് എടുത്ത് കുടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.


