ഇംഫാൽ: മെയ്തി ഹിന്ദുക്കളും ക്രിസ്ത്യൻ കുക്കി വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന മണിപ്പൂരിൽ കലാപകാരികൾ ലക്ഷ്യംവയ്ക്കാതിരിക്കാനായി തങ്ങളുടെ മതം വീടിന് പുറത്ത് അടയാളപ്പെടുത്തി മുസ് ലിംകൾ. മെയ്തി വിഭാഗത്തിൽപ്പെട്ട മുസ് ലിംകളാണ് ഇങ്ങനെ വീടുകൾക്ക് പുറത്ത് ആക്രമിക്കപ്പെടാതിരിക്കാനുള്ള ‘അടയാളം’ രേഖപ്പെടുത്തിയിരിക്കുന്നത്. മെയ്തി ഹിന്ദുക്കളുടെ വീട് ആണെന്ന് കരുതി കുക്കികൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് മുസ്ലിംകൾ പറയുന്നു.
|
‘മുസ് ലിം ഏരിയ’ എന്ന് ഇംഗ്ലീഷിൽ എഴുതിയ വീടുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണിപ്പൂരിലെ മുസ്ലിംകളിൽ ബഹുഭൂരിഭാഗവും മെയ്തി (പങ്കൽ) വിഭാഗത്തിൽപ്പെട്ടവരാണ്. ഇതാകട്ടെ സംസ്ഥാന ജനസംഖ്യയുടെ എട്ടുശതമാനത്തോളം വരും.
അതേസമയം ഒന്നരമാസത്തിലേറെയായി വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ ആർ.എസ്.എസ് സമാധാനത്തിന് ആഹ്വാനം ചെയ്തു. കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും ഉടൻ ഇടപെടണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസാബലെ ആവശ്യപ്പെട്ടു. കലാപ ഇരകൾക്ക് മതിയായ സഹായങ്ങൾ എത്തിക്കണം. സമാധാനവും ഐക്യവും നിലനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ദത്താത്രേയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





