06
Oct 2023
Mon
06 Oct 2023 Mon

കല്‍പ്പറ്റ: വയനാട്ടില്‍ മാനന്തവാടിക്കടുത്തുള്ള തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം പതിവാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്. അതിര്‍ത്തിയില്‍ ത്രീ ലെവല്‍ പട്രോളിങ്ങും ഡ്രോണ്‍ പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്. വാഹന പരിശോധന വര്‍ദ്ധിപ്പിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്തനീക്കവും ഹെലികോപ്ടര്‍ പട്രോളിങ്ങും ആലോചനയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്തംബര്‍ അവസാനവാരം കമ്പമലയില്‍ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. കേരള വനം വികസന കോര്‍പ്പറേഷന്‍ (കെ എഫ് ഡി സി) ഓഫീസിലേക്ക് സായുധരായ ആറംഗ സംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. മാനേജറുമായി സംസാരിക്കാനെന്ന തരത്തില്‍ ആദ്യം സംഘം ക്യാബിനില്‍ കയറി. തുടര്‍ന്ന് ജീവനക്കാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ശേഷം ഓഫീസ് ആക്രമിക്കുകയായിരുന്നു. കമ്പ്യൂട്ടറുകളും, ജനല്‍ ചില്ലുകളും, ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. ഓഫീസ് പരിസരത്ത് പോസ്റ്ററുകളും പതിച്ചാണ് സംഘം മടങ്ങിയത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രദേശത്തു നിന്നും സംഘം കടന്നു കളഞ്ഞിരുന്നു.

എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കുക, അര്‍ബുദം വിതയ്ക്കുന്ന ആസ്ബറ്റോസ് ഷീറ്റുകളില്‍ നിന്ന് മോചനം നല്‍കുക, വാസയോഗ്യമായ വീടിനായി സംഘം ചേരുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. സംഭവം നടന്ന ഉടന്‍ എസ്റ്റേറ്റ് ഡിവിഷണല്‍ മാനേജര്‍ ബാദുഷ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ മാനന്തവാടി ഡിവൈ എസ് പി പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വനമേഖലയില്‍ തെരച്ചില്‍ നടത്തുകയും ചെയ്തു.

ആക്രമണശേഷം സംഘം വീണ്ടുമെത്തി വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. പൊലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ ഇവര്‍ തകര്‍ത്തു. സംഘത്തിലെ ആറു പേര്‍ പുരുഷന്മാരാണ്. തലപ്പുഴ മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്. വനമേഖലയില്‍ അടക്കം തെരച്ചില്‍ തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക