29
Aug 2023
Mon
29 Aug 2023 Mon

കോട്ടയം: ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ പൊലീസിനു നേരേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്എച്ച്ഒ ജി അനൂപ്, സിപിഒ ശെൽവരാജ് എന്നിവർക്ക് നേരേയാണ് പെൺകുട്ടി അസഭ്യവർഷവും കൈയേറ്റവും നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വൈകിട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്ക് സമീപമാണ് സംഭവം. ഗോശാലപ്പറമ്പിൽ വിഷ്ണു (19) ആണ് പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാറിൽ അക്രമം നടത്തിയതുൾപ്പെടെയുള്ള കേസ് ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവം പൊലീസ് പറയുന്നതിങ്ങനെ: യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പൊലീസിന് രഹസ്യവിവരം കിട്ടി. തൃക്കൊടിത്താനം എസ്എച്ച്ഒ അനൂപ് ഡ്രൈവർക്കൊപ്പം സ്ഥലത്തെത്തി. വിഷ്ണുവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. ഇതോടെ പൊലീസ് ചോദ്യം ചെയ്യുകയും വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റുകയും ചെയ്തു.

പിന്നാലെ വിഷ്ണുവിനെ ജീപ്പിൽ നിന്നു ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി അതിക്രമം നടത്തിയതെന്ന് എസ്എച്ച്‌ഒ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. സ്റ്റേഷനിൽ നിന്നുമെത്തിയ ശെൽവരാജ് ജീപ്പിന്റെ സൈഡിൽ നിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോർ ബലമായി അടച്ചു. ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്ക് പരിക്കേറ്റു. ശെൽവരാജിനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി.