17
Aug 2024
Fri
17 Aug 2024 Fri
Mpox

ഇസ്ലാമാബാദ്: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീതിപടര്‍ത്തി പടരുന്ന എംപോക്‌സ് ഇന്ത്യയുടെ അയല്‍ രാജ്യത്തുമെത്തി.(Mpox confirmed in Pakistan)  പാകിസ്ഥാനില്‍ ആദ്യ എംപോക്സ്(മങ്കി പോക്‌സ്) കേസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിന്നെത്തിയ മര്‍ദാന്‍ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്ത് 3ന് ആണ് ഇയാള്‍ പാകിസ്ഥാനിലെത്തിയത്. പെഷവാറില്‍ എത്തിയ യുവാവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. പെഷവാറിലെ ഖൈബര്‍ മെഡിക്കല്‍ സര്‍വകലാശാലയാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. രോഗിയുമായി അടുത്തിടപഴികയവരുടെ പട്ടിക തയ്യാറാക്കും. സൗദി അറേബ്യയില്‍ നിന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ നിരീക്ഷിക്കും. 2023ല്‍ മൂന്ന് യാത്രക്കാര്‍ക്ക് പാകിസ്താനില്‍ എംപോക്സ് സ്ഥിരീകരിച്ചിരുന്നു. കറാച്ചി ജിന്ന അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു സ്ഥിരീകരിച്ചത്. 30 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

എംപോക്സ് പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണിത്. കോംഗോയിലും സമീപ രാജ്യങ്ങളിലും എം പോക്സ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എംപോക്‌സ് ഇപ്പോള്‍ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കോംഗോയിലാണ് രോഗം കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. അയല്‍രാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട, ബുറുണ്ടി എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 13 രാജ്യങ്ങളില്‍ ഇതിനകം എംപോക്സിന്റെ പുതിയ വകഭേദമായ ക്ലെഡ് എല്‍ബി കണ്ടെത്തിയിട്ടുണ്ട്.

ആഫ്രിക്കയില്‍ ഈ വര്‍ഷം മാത്രം 17,000 പേര്‍ക്ക് രോഗം ബാധിക്കുകയും 517 പേര്‍ മരിക്കുകയും ചെയ്തു.