തിരുവനന്തപുരം: കേരളാ തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പിഴത്തുക അമ്മാവന്‍ ജോസിന് നല്‍കണമെന്നാണ് കോടതി വിധി. നാലു വകുപ്പുകളിലായി പ്രതി ആകെ 26 വര്‍ഷം തടവുശിക്ഷയാണ് അനുഭവിക്കേണ്ടത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
|
2017 ഏപ്രില്‍ അഞ്ചിനാണ് പ്രതി തന്റെ അച്ഛന്‍ പ്രഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ മഴുവിന് വെട്ടിക്കൊന്നത്.
കൊലപാതകം, തെളിവ് നശിപ്പക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേല്‍ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കുടുംബാംഗങ്ങളോടുള്ള പക കൊണ്ടാണ് കൊലപാതകം എന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. രണ്ട് തവണ കേദലിനെ വിദേശത്ത് പഠിക്കാനയച്ചെങ്കിലും കേദല്‍ തിരിച്ചുവന്നതോടെ അച്ഛന്‍ വഴക്കു പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.
താന്‍ കംപ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ടെന്നും അത് കാണാനെന്നും പറഞ്ഞാണ് അമ്മയെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കസേരയില്‍ ഇരുത്തി, ഓണ്‍ലൈനായി വാങ്ങിയ മഴു ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. അചഛനെയും സഹോദരിയെയും ഇതുപോലെ തന്നെ കൊലപ്പെടുത്തി. ഇവരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന അന്ധയായ ലളിത എന്ന വയോധികയെയും രണ്ടുദിവസത്തിനുശേഷം കൊലപ്പെടുത്തി.
കേദലിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം സാക്ഷ്യപ്പെടുത്തിയിരുന്നു. ഏപ്രില്‍ എട്ടിന് മൃതദേഹങ്ങളെല്ലാം കൂട്ടിയിട്ട് കത്തിച്ചു. പുകയും ദുര്‍ഗന്ധവും വന്നപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. അപ്പോഴേയ്ക്കും കേദല്‍ ഓടി രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് പോയ പ്രതി പത്താം തീയതി തിരികെയെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും എല്ലാം പ്രതിക്ക് എതിരായിരുന്നു.
Nanthankode massacre: Accused Cadel Jinson Raja sentenced to life imprisonment, fined Rs. 15 lakh


