|
ന്യൂഡൽഹി: കേന്ദ്രസർക്കാർ തുടരുന്ന ഹിന്ദുത്വവൽകരണ നീക്കങ്ങളുടെ തുടർച്ചയായി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയ്ക്കായുള്ള തീൻമൂർത്തി ഭവനിലെ മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരിൽ നിന്ന് നെഹ്‌റുവിനെ വെട്ടിമാറ്റി. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേര് പ്രൈംമിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നക്കി സർക്കാർ പുനർ നാമകരണം ചെയ്തു.
ഇന്നലെ ചേർന്ന എൻഎംഎംഎൽ സൊസൈറ്റി യോഗമാണ് പേരു മാറ്റാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റി ചെയർമാൻ. സൊസൈറ്റി വൈസ് പ്രസിഡന്റും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് ഇന്നലെ യോഗം നടന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി. കിഷൻ റെഡ്ഡി, അനുരാഗ് താക്കൂർ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങൾ.
സംഭവത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉയർത്തി. ‘അൽപ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദി’യെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. ‘കഴിഞ്ഞ 59 വർഷമായി ആഗോള ബൗദ്ധികകേന്ദ്രവും പുസ്തകങ്ങളുടേയും ചരിത്രരേഖകളുടേയും നിധിയുമാണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി. അരക്ഷിതാവസ്ഥയുടെ അമിതഭാരം പേറിയ ഒരു ചെറിയ, ചെറിയ മനുഷ്യനാണ് ഈ സ്വയം പ്രഖ്യാപിത വിശ്വഗുരു- ജയറാം രമേശ് ട്വീറ്റ്‌ചെയ്തു.





